ബെംഗളൂരു: ജലക്ഷാമം രൂക്ഷമാവുന്നത് മുന്നിൽ കണ്ട് വെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. കാർ കഴുകുന്നത്, ഉദ്യാന പരിപാലനം, കെട്ടിട നിർമ്മാണം തുടങ്ങിയവയ്ക്ക് അനാവശ്യമായി ജലം എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയായി 500 രൂപ ചുമത്താനാണ് തീരുമാനം. ജല വിതരണത്തിനായി എത്തുന്ന ടാങ്കറുകൾ വിതരണ വില വർദ്ധിപ്പിച്ചതോടെയാണ് അസാധാരണ നീക്കവുമായി കർണാടക സർക്കാർ രംഗത്തെത്തിയത്.
താപനില ഉയർന്നതിനാൽ കർണാടകയിൽ കുടിവെള്ളം വേണ്ട വിധത്തിൽ ലഭ്യമല്ലാത്ത സ്ഥിതിയിലാണ്. ഏകദേശം മൂവായിരത്തോളം കുഴൽ കിണറുകളാണ് വരണ്ടു പോയത്. ഇതെല്ലാം മുന്നിൽ കണ്ടാണ് ഇപ്പോൾ വെള്ളം ഉപയോഗിക്കുന്നതിൽ പരിധി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കർണാടക സർക്കാർ അറിയിച്ചു.