ന്യൂഡൽഹി: വ്യോമയാന മേഖലയുടെ വികസനത്തിനായി10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ ഉൾപ്പെടെ 15 വിമാനത്താവള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന് ഈ വ്യോമയാന പദ്ധതികൾ സഹായകരമാകും. ഡൽഹി വിമാനത്താവളം, ലക്നൗ, പൂനെ എന്നിവിടങ്ങളിലെ പുതിയ ടെർമിനലുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലീടലും പ്രധാനമന്ത്രി നിർവ്വഹിച്ചു.
8,903 കോടി രൂപ ചെലവിലാണ് 12 ടെർമിനലുകൾ വികസിപ്പിക്കുന്നത്. പ്രതിവർഷം 95 ലക്ഷം യാത്രക്കാരെ വഹിക്കാൻ ടെർമിനലുകൾക്ക് സാധിക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളുടെ എണ്ണം 148-ൽ നിന്നും 200 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ വിമാനത്താവളം നിർമ്മിക്കുക, നിലവിലുള്ളവ വികസിപ്പിക്കുക എന്നിവ പുത്തൻ പദ്ധതികളിൽ ഉൾപ്പെടുന്നു.