ലക്നൗ: കോൺഗ്രസ് നേതാവ് രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആചാര്യ പ്രമോദ് കൃഷ്ണം. മാനസികനില നഷ്ടപ്പെട്ട ഒരാൾക്ക് എന്തും പറയാം. കുട്ടികളുടെ അർത്ഥമില്ലാത്ത വാക്കുകൾ ആരും കാര്യമായി കാണാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമന്ത്രിയായി മുന്നാമതും നരേന്ദ്രമോദി എത്തുമെന്ന് ഉറപ്പില്ലെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. രാഹുലിന്റെ ഈ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണം.
കോൺഗ്രസിന്റെ പതനത്തിന് ഉത്തരവാദി രാഹുലാണ്. രാഹുൽ ഉള്ളിടത്തോളം കാലം കോൺഗ്രസിനെ രക്ഷിക്കാനാവില്ല. ശ്രീരാമനെ കുറിച്ച് മോശമായി സംസാരിക്കുന്ന പാർട്ടിയിൽ തുടരാൻ ആരും ആഗ്രഹിക്കില്ല. കോൺഗ്രസ് ഭഗവാൻ ശ്രീരാമനെ എതിർക്കുന്നു, അവർ സനാതന ധർമ്മത്തെ എതിർക്കുന്നു. അതിനാലാണ് പ്രമുഖ നേതാക്കളെല്ലാം കോൺഗ്രസ് വിടുന്നത്.
ആരാണ് മുങ്ങുന്ന കപ്പലിൽ തുടരാൻ ആഗ്രഹിക്കുക, കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്. രാഹുൽ നയിക്കുന്ന കപ്പലിൽ നിന്ന് എല്ലാവരും ചാടും. മുതിർന്ന നേതാക്കളുൾപ്പടെ നിരവധി പേർ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോൺഗ്രസിനെ കൈയൊഴിയുകയാണ്. കെ. കരുണാകരന്റെ മകൾ, സുരേഷ് പച്ചോരി മുതൽ അശോക് ചവാൻ വരെ, നിരവധി പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ടു. രാഹുലിന്റെ പ്രസ്താവനകളും തീരുമാനങ്ങളും ദുരന്തത്തിലേക്കാണ് നയിക്കുന്നത്. ഒരു കാലത്ത് രാഹുലിന്റെ വാശിക്കൊപ്പം നിന്നവർ ഇന്ന് അയാളെ രൂക്ഷമായി വിമർശിക്കുകയാണ്.
കഴിഞ്ഞ 10 വർഷം നരേന്ദ്രമോദി അല്ലായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ബംഗാൾ ഇപ്പോൾ ബംഗ്ലാദേശായി മാറുമായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിൽ നമ്മൾ ഭാഗ്യവാന്മാർ. വൻ ഭൂരിപക്ഷത്തിൽ നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എനിക്ക് പൂർണ ബോധ്യത്തോടെ പറയാൻ കഴിയും.-ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.