തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. 16 കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും എട്ട് വയസുളള അരുൺ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്.
തേനെടുക്കാൻ മരത്തിൽ കയറിയപ്പോൾ താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും മൃഗങ്ങൾ ആക്രമിച്ച മുറിവുകൾ ശരീരത്തിലില്ല. തേൻ ശേഖരിക്കുന്ന മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. അപകടം നടന്ന ഉടനെ അരുൺകുമാർ മരിച്ചതായും പരിക്കേറ്റ സജി കുട്ടൻ പിന്നീട് മരിച്ചതാകാനുമാണ് സാധ്യത.
മാർച്ച് 2-നായിരുന്നു ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പോലീസിന്റെ സംശയം. 8-ാം തിയതിയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഊരിലെത്തിച്ച് സംസ്കരിച്ചു.