തിരുവനന്തപുരം: കോടതി ഇടപെട്ടതോടെ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവിനുമെതിരെ കേസെടുത്ത് കൻ്റോൺമെൻ്റ് പൊലീസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ്, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയുമാണ് കേസ്. സംഘം ചേർന്ന് ബസ് തടഞ്ഞെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഉപദ്രവമുണ്ടാക്കി. സീബ്ര ലൈനിൽ ബസ് കുറുകെ കാറിട്ടെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കോടതി മേയർക്കും ഭർത്താവിനുമെതിരെ കേസെടുക്കാൻ വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്. നിയമവിരുദ്ധ നടപടി, പൊതു ശല്യം, പൊതുവഴി തടയൽ, നിയമ വിരുദ്ധമായി സംഘം ചേരൽ, മോട്ടോർ വെഹിക്കിൾ ആക്ടിന്റെ സെക്ഷൻ 201 തുടങ്ങിയ വകുപ്പ് തുടങ്ങിയവ ചുമത്താനാണ് കോടതി നിർദ്ദേശിച്ചത്. അഡ്വക്കേറ്റ് ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.