ന്യൂഡൽഹി: ബിജെപിയിൽ അംഗത്വം സ്വീകരിച്ച് ബിആർഎസ്, കോൺഗ്രസ് നേതാക്കൾ. ഭാരത് രാഷ്‌ട്ര സമിതിയിലെ (BRS) നാല് നേതാക്കളും കോൺഗ്രസിൽ നിന്നുള്ള ഒരാളുമാണ് അംഗത്വം സ്വീകരിച്ചത്. ന്യൂഡൽഹിയിൽ പാർട്ടി ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
മുൻ എംപി ഗോദം നാഗേഷ്, മുൻ എംഎൽഎ സൈധി റെഡ്ഡി, മുൻ എംപി സീതാറാം നായിക്, മുൻ എംഎൽഎ ജലഗം വെങ്കട്ട റാവു എന്നിവരാണ് ബിജെപിയിൽ ചേർന്ന ബിആർഎസ് നേതാക്കൾ. കൂടാതെ, തെലങ്കാന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച ശ്രീനിവാസ് ഗോമസെയും ബിജെപിയിൽ അംഗത്വമെടുത്തു. സമൂഹത്തിനായി നിരവധി സംഭാവനകൾ നൽകിയ നേതാക്കളാണ് ഈ അഞ്ച് പേരുമെന്ന് ഇവരെ സ്വാഗതം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി തരുൺ ചുഗ് പ്രതികരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 12ന് തെലങ്കാന സന്ദർശിക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും മാർഗനിർദേശം നൽകുന്നതിനായി ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡൻ്റുമായും പാർട്ടി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിലാണ് യോഗം നടക്കുക.
തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒമ്പതിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.