ഹോളിവുഡിലെ ഡോൾബി തീയേറ്ററിൽ നടന്ന 96ാമത് ഓസ്‌കർ പുരസ്‌കാര വേദിയിലും ഓപ്പൺ ഹൈമർ തരംഗം. പ്രതീക്ഷകൾക്ക് മങ്ങലേൽക്കാത്ത തരത്തിൽ പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി നിൽക്കുകയാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് പുരസ്കാരങ്ങളാണ് ഇത് വരെ ഓപ്പൺ ഹൈമർ സ്വന്തമാക്കിയിരിക്കുന്നത്.
ക്രിസ്റ്റഫർ നോളനെയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്. ഓപ്പൺ ഹൈമറിലൂടെ റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കാരം നേടി. അദ്ദേഹത്തിന്റെ ആദ്യ ഓസ്കർ നേട്ടം കൂടിയാണിത്. മികച്ച നടനുള്ള പുരസ്കാരം ഓപ്പൺ ഹൈമറിലൂടെ കിലിയൻ മർഫി സ്വന്തമാക്കി. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഓപ്പൺ ഹൈമർ ഏഴ് വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ലോകം ആദ്യം അംഗീകരിച്ചതും, പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഓപ്പൺ ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്.
പുവർ തിംഗ്സിലൂടെ എമ്മ സ്റ്റോൺ മികച്ച ടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡേ വാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. വിഷ്വൽ ഇഫക്ടസിനുള്ള പുരസ്കാരം ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ്‍ വണ്ണിന് ലഭിച്ചു. ഓസ്കറിലെ ഇത്തവണത്തെയും അവതാരകൻ ജിമ്മി കിമ്മൽ തന്നെയാണ്. തുടർച്ചയായി നാലാം തവണയാണ് ജിമ്മി കിമ്മൽ അവതാരകനാകുന്നത്.















