ലോകത്തിലെ ഏറ്റവും പഴക്കമുള്ള റൊട്ടി കണ്ടെത്തി തുർക്കിയിലെ ഗവേഷകർ. കണ്ടെടുത്ത റൊട്ടിക്ക് ഏകദേശം 8,600 വർഷം പഴക്കമുണ്ടെന്ന് ഗവേഷകർ പറയുന്നു. തെക്കൻ തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ കാറ്റൽഹോയുക്കിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
മൺകട്ടകൾ കൊണ്ട് നിർമ്മിച്ച പുരാതന വീടുകൾക്ക് സമീപം, ‘മെക്കൻ 66’ എന്ന് പേരിട്ടിരിക്കുന്ന പ്രദേശത്ത് നിന്നും ഓവനോട് സമാനമായ സ്ഥലത്ത് നിന്നാണ് റൊട്ടി കഷ്ണം കണ്ടെത്തിയത്. ഉരുണ്ട സ്പോഞ്ച് പോലെയായിരുന്നു കണ്ടെടുത്ത അവശിഷ്ടമെന്നും വിശദമായി നടത്തിയ പഠനത്തിലാണ് റൊട്ടിയാണെന്ന് തിരിച്ചറിഞ്ഞതെന്നും നെക്‌മെറ്റിൻ എർബകാൻ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് ആൻഡ് ആപ്ലിക്കേഷൻ സെൻ്ററിന്റെ (ബിറ്റം) പത്രക്കുറിപ്പിൽ പറയുന്നു. 8,600 വർഷം പഴക്കമുള്ള വേവിക്കാത്ത റൊട്ടിയാണ് കണ്ടെടുത്തതെന്നും പത്രക്കുറിപ്പിൽ വിശദമാക്കുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ റൊട്ടിയാണ് കാറ്റൽഹോയുക്കിൽ നിന്ന് കണ്ടെത്തിയതെന്ന് തുർക്കിയിലെ അനഡോലു സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ഖനന പ്രതിനിധി സംഘത്തിന്റെ തലവനുമായ അലി ഉമുത് തുർക്കാൻ പറഞ്ഞു. റൊട്ടിയുടെ ചെറുപതിപ്പാണ് ലഭിച്ചിരിക്കുന്നത്. ചുട്ടെടുക്കാത്തതിനാൽ തന്നെ റൊട്ടിയിലെ അന്നജം ഇന്നും നിലനിൽക്കുന്നുവെന്നും ഇതിന് മുൻപ് ഇത്തരത്തിൽ കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസ്കോപ്പിക് പരിശോധനയിലാണ് അന്നജത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സസ്യവസ്തുക്കളും അഴുകലിന്റെ സൂചനകളും ലഭിച്ചു. മാവും വെള്ളവും കുഴച്ചെടുത്തതിന്റെ സൂചനയും ലഭിച്ചു. ഇതിന് പിന്നാലെയാണ് ലഭിച്ച സ്പോഞ്ച് റൊട്ടിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്. കളിമണ്ണിന്റെ നേർത്ത പാളിക്കുള്ളിലായിരുന്നു റൊട്ടി കണ്ടെത്തിയത്.