തിരുവന്തപുരം: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ കേരള സർവകലാശാല കലോത്സവം നിർത്തി വയ്‌ക്കാൻ വൈസ് ചാൻസലറിന്റെ നിർദ്ദേശം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവുമുണ്ടാകില്ലെന്ന് വിസിയായ മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകി. മാർഗം കളി, തിരുവാതിരക്കളി തുടങ്ങിയ മത്സരങ്ങളുടെ പേരിൽ സർവകലാശാലയ്‌ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇവയുടെ മത്സരഫലങ്ങളെ തുടർന്ന് സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് മത്സരങ്ങൾ നിർത്തി വയ്‌ക്കാൻ തീരുമാനമായത്.
5 ദിവസം നീണ്ടു നിന്ന കേരള സർവകലാശാല കലോത്സവമാണ് നിർത്തി വയ്‌ക്കാൻ തീരുമാനമായത്. സമാപന ദിനമായ ഇന്ന് നടക്കാനുള്ള ബാക്കി മത്സരങ്ങൾ നടത്തേണ്ടതില്ലെന്നും തടഞ്ഞു വച്ച മത്സരഫലങ്ങൾ പ്രഖ്യാപിക്കേണ്ടതില്ലെന്നുമാണ് വിസി നിർദ്ദേശം നൽകിയിരിക്കുന്നത്. മത്സരങ്ങളുമായി ബന്ധപ്പെട്ട് കൂട്ടപ്പരാതികൾ വന്നതോടെയാണ് കലോത്സവം നിർത്തിവയ്‌ക്കാൻ തീരുമാനമായത്. സമാപന ചടങ്ങും ഇന്നുണ്ടാകില്ല. നിർദ്ദേശത്തിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തി.