ന്യൂജഴ്സി: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വക്കസി ഗ്രൂപ്പായ കോളിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക(കോഎച്ച്എൻഎ). പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ സ്വന്തമാക്കിയ വലിയ വിജയമെന്നാണ് സംഘടന ഇതിനെ പ്രശംസിച്ചത്. ഇന്ത്യൻ പൗരന്മാരെ ഈ നിയമം ഒരു രീതിയിലും ബാധിക്കില്ലെന്നും, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത മതന്യൂനപക്ഷങ്ങൾ അവരുടെ അവകാശങ്ങളിൽ നേടിയ വിജയമാണിതെന്നും കോഎച്ച്എൻഎ പറയുന്നു.
”മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടർന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവർക്ക് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത്തരത്തിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള പ്രക്രിയ ഇതുവഴി എളുപ്പമാകും. പാകിസ്താനിൽ നിന്ന് ന്യൂനപക്ഷ സമുദായത്തിൽ പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്യുന്നതുമെല്ലാം പതിവ് കാഴ്ച്ചയാണ്. ഇവരിൽ വലിയൊരു ശതമാനം പേർ പിഞ്ചുകുഞ്ഞുങ്ങളുമായി കുടുംബത്തോടെ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയ്ക്ക് പൗരത്വ ഭേദഗതി നിയമം ഏറെ സഹായകമാണ്.
നിയമവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ സിഎഎ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുമെന്നും” കോഎച്ച്എൻഎ അറിയിച്ചു. പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള നിയമങ്ങളുടെ വിജ്ഞാപനം ഇന്നലെയാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. 2014 ഡിസംബർ 31ന് മുൻപായി ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെടുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് സിഎഎ നിയമങ്ങൾ ലക്ഷ്യമിടുന്നത്.