ഇൻഡോർ ; മധ്യപ്രദേശിലെ ഭോജ് ശാല സമുച്ചയത്തിലും എഎസ്ഐ സർവ്വേ നടത്തണമെന്ന് ഹൈക്കോടതി . ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് നല്‍കിയ ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ജ്ഞാന്‍വാപിയിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടിനും , സമുച്ചയത്തില്‍ പൂജ തുടരാമെന്നുള്ള ഹൈക്കോടതി വിധിക്കും പിന്നാലെയാണ് ഭോജ്ശാലയിലെ സത്യവും പുറത്ത് കൊണ്ടുവരാനുള്ള തീരുമാനം .
സര്‍വ്വേ നടത്തി ഏപ്രില്‍ 29 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചിത്രങ്ങളും വിഡിയോകളും റെക്കോര്‍ഡ് ചെയ്യുവാനുമാണ് ജസ്റ്റിസ് എസ്എ ധര്‍മ്മാധികാരി, ദേവ് നാരായണ്‍ മിശ്ര എന്നവര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
പതിനൊന്നാം നൂറ്റാണ്ടിലെ എഎസ്ഐ സംരക്ഷിത സ്മാരകമായ ഭോജ്ശാലയെ ഹിന്ദുക്കൾ സരസ്വതി ദേവിയുടെ ക്ഷേത്രമായി കണക്കാക്കുന്നു, മുസ്ലീങ്ങൾ അതിനെ കമൽ മൗല പള്ളി എന്ന് വിളിക്കുന്നു. 2003 ഏപ്രിൽ മുതൽ, എഎസ്ഐയുടെ ഉത്തരവ് പ്രകാരം, ഹിന്ദുക്കൾ ചൊവ്വാഴ്ചകളിൽ ഇവിടെ പൂജ നടത്തുന്നു, മുസ്ലീങ്ങൾ വെള്ളിയാഴ്ചകളിൽ നമസ്കരിക്കുന്നു.
ഇവിടെ ഗ്രൗണ്ട് പെനട്രേഷൻ റഡാർ സിസ്റ്റവും കാർബൺ ഡേറ്റിംഗും ഉൾപ്പെടെ എല്ലാ രീതികളും അത്യാധുനിക ഉപകരണങ്ങളും സര്‍വേക്കായി ഉപയോഗിക്കാമെന്ന് കോടതി പറയുന്നു. സര്‍വേയില്‍ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞാല്‍ നിത്യേന ആരാധനയ്‌ക്കുള്ള അനുവാദം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം ഈ ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുഖ്യ പുരോഹിതൻ വഖാർ സാദിഖും, മസ്ജിദ് കമ്മിറ്റിയും പറഞ്ഞു.