ഹാലാസ്യനാഥൻ മധുരയിലെ രാജാവിന് രാജ്യാതിർത്തി വ്യക്തമാക്കി കൊടുക്കുന്ന ലീലയാണ് ഇത് (സീമ – അതിർത്തി ). രാജരാജ പാണ്ഡ്യൻ ശിവലോകം പ്രാപിച്ചതിനുശേഷം പുത്രനായ സുഗുണ പാണ്ഡ്യൻ രാജ്യം പരിപാലിച്ചു. അദ്ദേഹത്തിന്റെ കാലശേഷം അനേകം പുത്ര പൗത്രന്മാർ രാജ്യം ഭരിച്ചു. സുന്ദരേശാംശജാതരായതുകൊണ്ട് എല്ലാവരും സദ് ബുദ്ധികളും സദ്ഭരണകർത്താക്കളും ബലശാലികളും ആയിരുന്നു. അവരുടെ ഭരണകാലത്ത് മധുരാപുരി അഭിവൃദ്ധി പ്രാപിച്ചു.
കാലചക്രം കറങ്ങുകയാണല്ലോ.!! മാറിമാറി വന്ന കാലത്തിൽ ഭൂമി മുഴുവൻ കടൽ വ്യാപിച്ചു. ആ പ്രളയത്തിൽ ഹാലാസ്യ ക്ഷേത്രവും ഹേമപത്നിനീ തീർത്ഥവും സുന്ദരേശ്വരലിംഗവും യഥാർത്ഥ രൂപത്തിൽ തന്നെ നിലകൊണ്ടു. കടലാക്രമണം അവിടെ ഉണ്ടായില്ല. കാറ്റ്, കഠിനമായ മഴ, ഇവയ്‌ക്കിടയിലുള്ള വെയിൽ, എന്നിവ പല നാശനഷ്ടങ്ങളും വരുത്തി. പ്രളയവും നാശനഷ്ടങ്ങളും അവസാനിച്ചപ്പോൾ ബ്രഹ്മദേവൻ വീണ്ടും സൃഷ്ടി ആരംഭിച്ചു. അപ്പോൾ മനുഷ്യൻ ഉണ്ടായി.ശ്രേഷ്ഠന്മാരായ രാജാക്കന്മാരും ആഭിർഭവിച്ചു. പാണ്ഡ്യൻ, ചേരൻ, ചോളൻ, തുടങ്ങിയ രാജാക്കന്മാരും അതത് ഭൂപ്രദേശം ഭരിക്കുന്നതിന് വേണ്ടി ഉണ്ടായി. പാണ്ഡ്യവംശത്തിൽ ഭരണം നടത്തിയത് “വംശ ശേഖര പാണ്ഡ്യൻ ” എന്ന രാജാവാണ്. അദ്ദേഹം സുന്ദരേശ്വരഭഗവാൻ വിരാജിക്കുന്ന വിമാനത്തിന്റെ നാല് ഭാഗത്തും നഗരം നിർമ്മിച്ചു.കുറച്ച് പ്രജകൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. അവരെ അദ്ദേഹം നന്നായി പരിപാലിച്ചു. പിന്നീട് പ്രജാവർദ്ധനവ് ഉണ്ടായി. അപ്പോൾ താമസസൗകര്യവും കുറഞ്ഞു. ഈ അവസ്ഥയ്‌ക്ക് പരിഹാരം കാണുന്നതിന് രാജാവ് സുന്ദരേശ ഭഗവാനെ ആശ്രയിച്ചു. രാജ്യത്ത് നേരിട്ടിരിക്കുന്ന വിഷമാവസ്ഥ അറിയിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു. ശങ്കരാ.! മഹാദേവ.! കൃപാ വാരിധേ .?അങ്ങാണ് എനിക്ക് ആശ്രയം.അങ്ങയുടെ അനുഗ്രഹത്താൽ ഇവിടെ അനേകം ജനങ്ങൾ വസിക്കുന്നു. അവർക്ക് വസിക്കുവാൻ സ്ഥലം കുറവാണ്. ത്രിലോകങ്ങളിലും പ്രസിദ്ധമായ ഹാലാസ്യത്തിന്റെ അതിർത്തി അറിയുവാൻ സാധിക്കാത്തതുകൊണ്ട് രാജ്യം വിസ്തൃതമാക്കുവാൻ കഴിയുന്നില്ല. അതുകൊണ്ട് ഹാലാസ്യത്തിന്റെ അതിർത്തി മനസ്സിലാക്കി തരേണമേ..!!
രാജാവിന്റെ പ്രാർത്ഥന ശ്രവിച്ചപ്പോൾ സുന്ദരേശ ഭഗവാൻ ഒരു സിദ്ധന്റെ രൂപത്തിൽ മൂലലിംഗത്തിൽ നിന്ന് ആവിർഭവിച്ചു, രാജാവിനെ കടാക്ഷിച്ചു. അതിനുശേഷം സ്വന്തം കണ്ഠാഭരണമായ വാസുകിയോട് ഹാലാസ്യത്തിന്റെ അതിർത്തി കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ വാസുകി സിദ്ധന്റെ കയ്യിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങി ഇങ്ങനെ പറഞ്ഞു.
“ഞാൻ ജിഹ് ഗമൻ ( വളഞ്ഞു ഗമിക്കുന്നവൻ) ആണ്, അതുകൊണ്ട് അതിർത്തിയും ജിഹ് ഗമമാകും (വളഞ്ഞതാകും). ഇവിടെ ഉണ്ടാക്കുന്ന മതിൽ എന്റെ പേരിനോട് ചേർത്ത് അറിയാൻ ഇടയാകേണമേ.”
ഇങ്ങനെ പ്രാർത്ഥിച്ചതിനു ശേഷം ഒരു യോജനയോളം ലിംഗത്തിന്റെ മുൻ മുൻഭാഗത്ത് വാസുകി വാലുറപ്പിച്ചു. വളരെ നീളമുള്ള ശരീരത്തിനാൽ മധുരാപുരിയെ പ്രദിക്ഷണമായി നാലുപാടും ചുറ്റി വാലിൽ തലമുട്ടിച്ച് രാജാവിന് മധുരയുടെ അതിർത്തി കാണിച്ചുകൊടുത്തു. അതിനുശേഷം സർപ്പ ശ്രേഷ്ഠൻ സിദ്ധരൂപിയായ ഭഗവാന്റെ കൈകളിൽ എത്തി. സർപ്പത്താൽ പുരത്തിന് അതിർത്തി ഉണ്ടാക്കിയ പാണ്ഡ്യരാജാവിനെ അനേകം കാലം സസന്തോഷം ഭരിക്കുവാൻ അനുഗ്രഹിച്ചതിനുശേഷം സിദ്ധരൂപിയായി പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂലലിംഗത്തിൽ ലയിച്ചു.
അനുഗ്രഹലബ്ധിയുടെ സന്തോഷസൂചകമായി രാജാവ് സുന്ദരേശ ഭഗവാന് ദിവ്യാഭരണങ്ങളും ദിവ്യാമ്പരങ്ങളും സമർപ്പിച്ചു. സർപ്പം കാണിച്ചുകൊടുത്ത അതിർത്തിയിൽ രാജാവ് സാലം അഥവാ മതിൽ നിർമ്മിച്ചു. അന്നുമുതൽക്കാണ് കദംബ വനത്തിന് ഹാലാസ്യം എന്ന നാമം സിദ്ധിച്ചത്. ലിംഗത്തിൽ നിന്ന് ഒരു യോജന ദൂരത്താണ് ഈ സാലം.രണ്ട് യോജന നീളത്തിൽ വിസ്താരവും ഈ പുരത്തിന് ഉണ്ട്. ഈ നഗരത്തിന്റെ കിഴക്ക് ഭാഗത്ത് പുഷ്പവന ക്ഷേത്രവും പടിഞ്ഞാറുഭാഗത്ത് ശ്രീപത്രികാപുരിയും ആണ് ഉള്ളത്. തെക്കുഭാഗത്ത് സുബ്രഹ്മണ്യ പർവതവും വടക്കുഭാഗത്ത് വൃക്ഷഭാചലവും ഉണ്ട്. ഈ അതിർത്തിക്കുള്ളിൽ വസിക്കുന്ന മനുഷ്യരും പക്ഷിമൃഗാദികളും സുന്ദരേശാംശജന്മാരാണെന്ന് പറയപ്പെടുന്നു.
സാലം നിർമ്മിച്ചതിനുശേഷം അത്ഭുതകരങ്ങളായ ഭവനങ്ങൾ നിർമ്മിച്ചു. ബ്രാഹ്മണർക്ക് വേണ്ടി ഭവനങ്ങളും ഹോമകുണ്ഡങ്ങളും നിർമ്മിക്കപ്പെട്ടു. എല്ലാ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് വേണ്ടിയും ഭവനങ്ങൾ നിർമ്മിച്ചു. രത്ന നിർമ്മിതമായ മാളികകൾ, ഉദ്യാനങ്ങ,ൾ വെള്ളം നിറഞ്ഞ കുളങ്ങൾ, എന്നിവയും നിർമ്മിക്കപ്പെട്ടു. മധുരാപുരിയെ മനോഹരമാക്കിയ മഹാരാജാവ് ഹാലാസ്യ ക്ഷേത്രത്തിലും വിശേഷാൽ കർമ്മ പരിപാടികൾ നടപ്പിലാക്കി. സുന്ദരേശ നിലയം, മീനാക്ഷി നിലയം, ഗോപുരം, എന്നിവ കേടുകൾ തീർത്ത് ഭംഗിയുള്ളതാക്കി.
ദൈവഭക്തിയും ബ്രാഹ്മണ ഭക്തിയും ഉണ്ടായിരുന്ന രാജാവ് പ്രജകളെ ധർമ്മ മാർഗത്തിൽ കൂടി പരിപാലിച്ചു. ഇങ്ങനെ സസുഖം വസിക്കുന്ന രാജാവിന് ഒരു പുത്രൻ ഉണ്ടായി. “വംശ ചൂഡാമണി” എന്നായിരുന്നു പുത്രന് നൽകിയ നാമധേയം.
ഭഗവാന്റെ ഈ ലീലയുടെ പാരായണവും ശ്രവണവും എല്ലാ പാപങ്ങളും നശിപ്പിച്ച് സർവ്വ സൗഭാഗ്യങ്ങളും നൽകുന്നതാണ് ..
അടുത്ത ഹാലാസ്യ മാഹാത്മ്യം 50 – ചോള രാജാവിന്റെ പരാജയം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/