തൃശൂർ: പോലീസ് ജീപ്പ് തല്ലിതകർത്ത കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെ കാപ്പ ചുമത്തി നാടു കടത്താൻ ഉത്തരവ്. ഡിഐജി എസ്. അജിതാ ബീഗത്തിൻ്റേതാണ് ഉത്തരവ്. കേസിൽ അറസ്റ്റിലായി 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13-നാണ് നിധിൻ ജാമ്യത്തിലിറങ്ങിയത്.
ഡിസംബർ 22-നാണ് കേസിനാസ്പദമായ സംഭവം. ഗവൺമെന്റ് ഐടിഐയിലെ എസ്എഫ്ഐയുടെ വിജയാഹ്ലാദം പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ്ഐ അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരുമായി ഓടിക്കൊണ്ടിരുന്ന ജീപ്പ് ആക്രമിച്ചത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പോലീസ് ജീപ്പിന്റെ ബോണറ്റിന് മുകളിൽ കയറി ജീപ്പ് തകർത്തുവെന്നാണ് കേസ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകളാണ് നിധിനെതിരെ ചുമത്തിയത്.
സംഭവ സമയം തന്നെ കസ്റ്റഡിയിലെടുത്ത നിധിനെ സിപിഎം ഏരിയ സെക്രട്ടറി കെ.എസ് അശോകന്റെ നോതൃത്വത്തിൽ പ്രവർത്തകർ മോചിപ്പിച്ചിരുന്നു. ബലമായി മോചിപ്പിച്ച സംഭവത്തിൽ കേസെടുത്തെങ്കിലും അശോകൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നില്ല.