നിറം കൊണ്ട് നമ്മളെ ആകർഷിക്കുന്ന വിഭവങ്ങൾ പലതാണ്. നിറത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന കുരുക്ക് അറിയാതെയാണ് പലരും ഇത്തരം ഭക്ഷണങ്ങളും ലഘുപലഹാരങ്ങളും കഴിക്കുന്നത്. അടുത്തിടെയാണ് കർണാടക സർക്കാർ പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും സംസ്ഥാനത്ത് നിരോധിച്ചത്. കണ്ണുകളെ ആകർഷിക്കുന്നതിനായി കൃത്രിമ നിറങ്ങൾ ഇവയിൽ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ നടപടി.
റൊഡാമിൻ-ബി, ടാർട്രാസിൻ പോലെയുള്ളവയാണ് മിക്കവയിലും ചേർക്കുന്നത്. പിങ്ക്, ചുവപ്പ് നിറങ്ങൾ നൽകുന്ന പദാർത്ഥങ്ങലളാണ് റൊഡാമിൻ-ബി. പൊടി രൂപത്തിലുള്ള ഇവയ്‌ക്ക് പച്ച നിറമാണെങ്കിലും വെള്ളവുമായി കൂടിച്ചേരുന്നതോടെ പിങ്ക്, മഞ്ഞ, നീലകലർന്ന ചുവപ്പ് തുടങ്ങിയ നിറങ്ങളും ലഭിക്കും. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്നവയാണ് റൊഡാമിൻ ബി. മനുഷ്യശരീരത്തിലെത്തുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകും. സസ്യങ്ങൾക്കും പ്രകൃതിക്കും ഇത് ദോഷം ചെയ്യുന്നു. ഇത് ശരീരത്തിൽ പ്രവേശിക്കുന്നതോടെ കോശങ്ങൾക്കും കലകൾക്കും കേടുപാട് സംഭവിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കരളിന്റെ പ്രവർത്തനങ്ങളെയും തടസപ്പെടുത്താനും കാൻസർ സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് മാരകമായ ഇവയുടെ ഉപയോഗം നിരോധിച്ചത്.
കർണാടയകയ്‌ക്ക് പുറമേ പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും പഞ്ഞിമിഠായി നിരോധിച്ചിരുന്നു. കർണാടകയിൽ പഞ്ഞിമിഠായിയോ ഗോബി മഞ്ചൂരിയനോ വിൽപന നടത്തിയാൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം റൊഡാമിന്റെ ഉപയോഗത്തിന് വിലക്കുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളിൽ റൊഡാമിൻ-ബി ചേർക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.