വേനൽ കടുത്തതോടെ ആശങ്കയും കടുത്തിരിക്കുകയാണ്. വെല്ലുവിളിയായി സൂര്യാതപവും സൂര്യഘാതവുമൊക്കെയുണ്ട്. എന്നാൽ പലർക്കും ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നതാണ് വാസ്തവം.
വെയിലേറ്റ് കഴിയുമ്പോഴാണ് ഈ രണ്ട് അവസ്ഥകളും ഉണ്ടാകുന്നത്. വെയിലേറ്റ് ശരീരത്തിലെ തൊലിയുടെ മേൽപാളി പൊളിഞ്ഞ് പോകുന്നതാണ് സൂര്യാതപം (Sun Stroke). അധികനേരം വെയിലേറ്റ ഭാഗങ്ങളിൽ തൊലിപ്പുറത്ത് നീറ്റലോ, വെള്ളം വീഴുമ്പോൾ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേൽപ്പാളി പൊളിഞ്ഞിളകും. സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളാണ് ഇതിന് കാരണം.
ഈ സമയം ശരീരത്തിൽ നിന്ന് ധാരാളം ധാതുക്കളും ലവണങ്ങളും നഷ്ടപ്പെടുന്നു. വിയർപ്പ്, വിളർത്ത ശരീരം, ക്ഷീണം, പേശീവേദന, തലക്കറക്കം, തലവേദന, ഓക്കാനം തുടങ്ങിയവയാണ് ലക്ഷണം.
അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുകയും മനുഷ്യ ശരീരത്തിലെ താപനിലാ സംവിധാനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു. ശരീരത്തിലുണ്ടാകുന്ന ചൂട് പുറത്തേക്ക് പോകാനായി തടസം നേരിടുമ്പോഴാണ് സൂര്യാഘാതമേൽക്കുന്നത് (Sun Burn). ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തിൽ കഴിയുന്നവർക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവർത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യ ലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതൽ അപസ്മാര ചേഷ്ടകൾക്കും തുടർന്ന് ഗാഢമായ അബോധാവസ്ഥയ്‌ക്കും വരെ ഇടയാക്കുന്നു.
വിളർച്ച ബാധിച്ചതുപോലുള്ള ചർമം,ക്ഷീണം, ഓക്കാനം, തലകറക്കം, സാധാരണയിൽ അധികമായി വിയർക്കുക, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ബോധക്ഷം, വിഭ്രാന്തി, ശ്വാസം മുട്ടൽ തുടങ്ങിയ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യ സഹായം ഉറപ്പാക്കണം.
സൂര്യാതപമോ സൂര്യാഘാതമോ ഏറ്റാൽ രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂടു കുറയ്‌ക്കുന്നതിനായി ഫാൻ ഇടാവുന്നതാണ്. കാലുകൾ ഉയർത്തി വയ്‌ക്കാം. ഇറുകിയ വസ്ത്രങ്ങളാണെങ്കിൽ മാറ്റുക. വെള്ളത്തിൽ നനച്ച തുണി ശരീരത്തിൽ വയ്‌ക്കാം. കുടിക്കാൻ തണുത്ത വെള്ളം നൽകുക. തുടർന്ന് വൈദ്യ സഹായം നൽകേണ്ടതാണ്.