ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന ഇന്ത്യയുടെ ആവശ്യത്തെ പൂർണമായും പിന്തുണയ്‌ക്കുമെന്ന് ബെലാറസ് വിദേശകാര്യ മന്ത്രി സെർജി അലീനിക്. ഇന്ത്യാ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അലീനിക് പറയുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
” ബെലാറസ് ഈ വിഷയം അടിയന്തരമായി തന്നെ ചർച്ച ചെയ്തതാണ്. യുഎൻ സുരക്ഷാ കൗൺസിലിൽ പരിഷ്‌കാരങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യമുണ്ട്. ഏറെ നാളായി ഉയർന്ന് വരുന്ന ഒരു വിഷയമാണത്. ജനറൽ അസംബ്ലിയുടെ 78-ാമത് സെഷനിലും സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ പ്രവേശനത്തെ ഞങ്ങൾ ശക്തമായി പിന്തുണയ്‌ക്കും.
എസ്സിഒയിൽ ബെലാറസിന്റെ സ്ഥിര അംഗത്വത്തിനുള്ള അപേക്ഷയിൽ ആദ്യ പിന്തുണ നൽകിയത് ഇന്ത്യയാണ്. ഇക്കാര്യത്തിൽ ഇന്ത്യയെ നന്ദി അറിയിക്കുകയാണ്. എസ്സിഒയിൽ അംഗത്വം നേടാനുള്ള നീക്കത്തിന്റെ അവസാന ഘട്ടത്തിലാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്‌സിൽ ബെലാറസിന്റെ അംഗത്വത്തെക്കുറിച്ചും ചർച്ചകൾ നടന്നു. ഇന്ത്യയും ബെലാറസും തമ്മിലുള്ള ഉഭയകക്ഷി സഹകരണം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. പ്രതിരോധ, രാഷ്‌ട്രീയ, വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണവും കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായി.