തന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും സുഖം പ്രാപിച്ചു വരുന്നതായും മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയനായത്. എക്‌സിലൂടെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് വിശ്രമത്തിലാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നുള്ള കാര്യം ഷമി പങ്കുവച്ചത്.
ഹലോ! ആരോഗ്യത്തെ പറ്റി നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ട് 15 ദിവസമായി, അടുത്തിടെ സ്റ്റിച്ച് ഇളക്കി. ക്രിക്കറ്റിൽ കൈവരിച്ച നേട്ടങ്ങളിലും പുരോഗതിയിലും ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്, ഇനി പൂർണമായും സുഖപ്പെടാനുള്ള കാത്തിരിപ്പാണ്. -ഷമി എക്‌സിൽ കുറിച്ചു.
ഗുജറാത്ത് ടൈറ്റൻസ് താരമായ ഷമിക്ക് വരുന്ന ഐപിഎൽ നഷ്ടമാകും. ബിസിസിഐയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കണങ്കാലിന്റെ ശസ്ത്രക്രിയ പൂർത്തിയായ ഷമി നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ബിസിസിഐ അറിയിച്ചു.
പൂർണ ആരോഗ്യവാനായി കളിക്കളത്തിലേക്ക് മടങ്ങി വരാൻ ആരാധകർ ഷമിയെ ആശംസിക്കുന്നുണ്ട്. ഹാർദിക് പാണ്ഡ്യയെ കുത്തികൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ സജീവമാണ്. പരിക്കിനെ തുടർന്ന് കടുത്ത വേദനയുണ്ടായിട്ടും തന്റെ ദേശീയ ടീമിനോട് 100 ശതമാനം നീതിപുലർത്തിയ താരമാണ് ഷമി. എന്നാൽ വേറെ ഒരാൾ ഉണ്ട്. ഐപിഎൽ കളിക്കാനായി പരിക്കേറ്റെന്ന് പറഞ്ഞ് രാജ്യത്തിനായി കളിക്കാത്തവൻ.- ഒരു ആരാധകൻ കമന്റ് ചെയ്തു.