ലക്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്ന് സംസ്ഥാനങ്ങളിലായി പതിമൂന്നോളം ഇടങ്ങളിലാണ് ഇഡി ഒരേ സമയം പരിശോധന നടത്തിയത്.
ലക്‌നൗ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ഗായത്രി പ്രജാപതിയുടേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 44 ലക്ഷം രൂപയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഗായത്രി പ്രജാപതിയുടെ മകൻ അനുരാഗ് പ്രജാപതിയെ അന്വേഷണസംഘം അമേഠിയിൽ നിന്ന് ലക്‌നൗവിൽ എത്തിച്ചിട്ടുണ്ട്. ഗായത്രി പ്രജാപതിയുടെ ഭാര്യയും അമേഠിയിലെ എസ്പി എംഎൽഎയുമായ മഹാരാജി, വീട്ടിൽ നടത്തിയ പരിശോധനക്കിടെ കുഴഞ്ഞു വീണിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.