ന്യൂഡൽഹി : പൗരത്വ രേഖകളില്ലാതെ വർഷങ്ങളായി രാജ്യത്ത് താമസിക്കുന്നവർ സിഎഎ വിജ്ഞാപനം സന്തോഷവാർത്തയാണെന്നും, ആരും ഇതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നും നാഷണൽ ഒലമ പാർലമെന്റ് ജനറൽ സെക്രട്ടറി കൽബെ റുഷൈദ് റിസ്വി. പ്രധാനമന്ത്രി സ്വീകരിച്ചത് അഭിനന്ദനാർഹമായ നടപടിയാണെന്നും കൽബെ റുഷെദ് പറയുന്നു. ” ഇന്ത്യയോ, നേപ്പാളോ, ബംഗ്ലാദേശോ, പാകിസ്താനോ, ഇറാനോ ഏതൊരു രാജ്യവുമാകട്ടെ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അവിടെ താമസിക്കുന്ന നുഴഞ്ഞുകയറ്റക്കാർ ആ രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും എല്ലാം വലിയ ഭീഷണിയാണ്.
രേഖകൾ ഇല്ലാതെ പതിറ്റാണ്ടുകളായി താമസിക്കുന്നവർക്ക് സിഎഎ വളരെ സന്തോഷം നൽകുന്ന വാർത്തയാണ്. അതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അടിച്ചമർത്തപ്പെട്ട ഒരു വിഭാഗമെന്നാണ് ഞങ്ങൾ ഷിയാ സമൂഹം വിശ്വസിക്കുന്നത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവർക്ക് രേഖകൾ കൈമാറണമെന്നതും വളരെ നല്ലൊരു നടപടിയാണ്.
പതിറ്റാണ്ടുകളായി ഈ സമൂഹത്തിൽ ഒരു വ്യക്തി നല്ല ഉദ്ദേശത്തോടെയാണ് ഇവിടെ തങ്ങുന്നതെങ്കിൽ അവർക്ക് പൗരത്വം നൽകണം. രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ അവർ തയ്യാറാവുകയാണ്. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തെ അംഗീകരിക്കുന്നത് വളരെ നല്ല കാര്യമാണ്. അവരുടെ പൂർവ്വികർക്ക് നമ്മുടെ രാജ്യവുമായി ബന്ധമുണ്ടെങ്കിൽ അതിനെതിരെ പ്രവർത്തിക്കേണ്ട ആവശ്യമില്ലെന്നും” കൽബെ റുഷൈദ് പറയുന്നു.