പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ഒരു കാര്യം പ്രഖ്യാപിച്ചാൽ അത് ചെയ്തിരിക്കുമെന്ന് പത്തനംതിട്ട എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. അയോദ്ധ്യാ രാമക്ഷേത്രം, ആർട്ടിക്കിൾ 370, സിഎഎ ഇതൊക്കെ പ്രധാനമന്ത്രി ഉറപ്പ് നൽകിയ കാര്യങ്ങളാണെന്നും അത് നടപ്പിലാക്കിയെന്നും അനിൽ ആന്റണി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാരതത്തിന്റെ സുവർണ കാലഘട്ടങ്ങളായിരുന്നു കഴിഞ്ഞ പത്ത് വർഷം. ഓരോ മേഖലയിലും ചരിത്രത്തിൽ ഇതുവരെ കാണാത്ത വളർച്ച കൈവരിച്ചു. 67 വർഷത്തിൽ നടക്കാത്ത വികസനങ്ങൾ പത്ത് വർഷം കൊണ്ട് മോദി സർക്കാർ നടപ്പിലാക്കി. സിഎഎയെ തടുക്കാൻ ഒരു ശക്തിക്കും സാധിക്കില്ല. എല്ലാ മേഖലയിലും കേരളം മാത്രം പുറകിലേക്ക് പോകുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ളത്. ആർബിഐയുടെ കണക്കനുസരിച്ച് വളർച്ചാ നിരക്ക് ഏറ്റവും കുറവുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിൽ യുവാക്കൾ സ്റ്റാർട്ടപ്പുകൾ നടത്തുന്നു. എന്നാൽ കേരളത്തിലെ യുവാക്കൾ എസ്എഫ്ഐയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്നു.
പത്തനംതിട്ടയിൽ അടിസ്ഥാന സൗകര്യങ്ങളില്ല, നല്ല റെയിൽവേ സ്റ്റേഷനുകളില്ല, ബസ് സ്റ്റാൻഡില്ല. ഇതിനൊക്കെ മാറ്റം വരേണ്ടത് അനിവാര്യമാണ്. പത്തനംതിട്ടയുടെ വികസനത്തിന് എൻഡിഎ അധികാരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. ഇടത്-വലത് സ്ഥാനാർത്ഥികൾ പ്രീണന രാഷ്‌ട്രീയം നടത്തുന്നു. ആന്റോ ആന്റണി സൈനികരെ അധിക്ഷേപിച്ചു. ഇങ്ങനെ ഒരാളെ തിരഞ്ഞെടുക്കണോ എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്’- അനിൽ ആന്റണി പറഞ്ഞു.