തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മാർഗംകളി വിധി കർത്താവായിരുന്ന ഷാജിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നതായി നൃത്ത പരിശീലകൻ ജോമറ്റ്. എസ്എഫ്‌ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം നടന്നതെന്നും ഇവർ തങ്ങളെയും മർദ്ദിച്ചിരുന്നുവെന്നും ജോമറ്റ് പറഞ്ഞു. മർദ്ദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നു.
എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പോലീസിനെ സമീപിക്കുമെന്നുംനൃത്തപരിശീലകർ പറഞ്ഞു.
”ഷാജിയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകൻ അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചത്. നന്ദൻ, അക്ഷയ്, വിമൽ വിജയ് തുടങ്ങിയ എസ്എഫ്‌ഐ പ്രവർത്തകരാണ് ഷാജിയെ മർദ്ദിച്ചത്. ഞങ്ങൾ ഒരുത്തനെ തല്ലി കൊന്നപ്പോൾ ഒന്നും സംഭവിച്ചില്ല. നിന്നെ തല്ലികൊന്നാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ജു പറഞ്ഞിരുന്നു. കോഴ വാങ്ങിയെന്നാരോപിച്ചായിരുന്നു ഇവർ ഷാജിയെ കൂട്ടമായി മർദ്ദിച്ചത്”.- നൃത്ത പരിശീലകർ പറഞ്ഞു.
കോഴ വാങ്ങിയെന്നാരോപിച്ച് കൂട്ട വിചാരണയ്‌ക്കാണ് ഷാജി വിധേയനായത്. കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസിലെ രണ്ടും മൂന്നും പ്രതികളാണ് നൃത്തപരിശീലകരായ ജോമറ്റും, സൂരജും. കുറ്റാരോപിതരായ ഇവർക്ക് ഇന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.