പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ കളക്ടർക്ക് സഹപ്രവർത്തകർ പരാതി നൽകി. അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്. മനോജിന്റെ ആത്മഹത്യയിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാൻ സമഗ്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
അനധികൃത മണ്ണെടുപ്പും ഭൂമി നികത്തൽ വിഷയങ്ങളിൽ വില്ലേജ് ഓഫീസിൽ രാഷ്‌ട്രീയകക്ഷികളുമായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇവരിൽ നിന്നും മനോജിന് സമ്മർദ്ദങ്ങൾ നേരിട്ടെന്നാണ് ആരോപണം. ഇത്തരം കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും വില്ലേജ് ഓഫീസറുടെ മരണത്തിന് പിന്നിൽ മണ്ണുമാഫിയയുടെ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന മനോജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മനോജ് വളരെയധികം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി കുടുംബവും പരാതിപ്പെട്ടിരുന്നു. മൂന്നു മാസം മുൻപാണ് മനോജ് കടമ്പനാടിൽ സ്ഥലം മാറിയെത്തിയത്.