ഐപിഎല്ലിലെ 16 വർഷത്തെ മുറിവുണക്കാൻ ഡൽഹിക്കും ബാംഗ്ലൂരിനും അവരുടെ വനിതാ ടീമിലൂടെ സാധിക്കുമോ?. രണ്ടാം വട്ടം ഫൈനലിലെത്തിയ ഡൽഹി ലക്ഷ്യമാക്കുന്നത് കന്നി കിരീടത്തിനാണ്. ഒന്നും നഷ്ടപ്പെടാനില്ലാതെ പോരാടുന്ന ബാംഗ്ലൂരിന്റെ സ്വപ്‌നവും ഒരു ട്രോഫിയിൽ കുറഞ്ഞതൊന്നുമല്ല. മലയാളി താരങ്ങൾ നേർക്കുനേർ വരുന്ന കലാശപ്പോരെന്ന പ്രത്യേകതയും ഡൽഹി- ബാംഗ്ലൂർ മത്സരത്തിനുണ്ട്. ഡൽഹിക്കായി മിന്നു മണിയും ബാംഗ്ലൂരിനായി ആശാ ശോഭനയും കളത്തിലിറങ്ങും. നാളെ രാത്രി 7.30 ന് ഡൽഹിയിലെ അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ഫൈനൽ
ഡൽഹി ക്യാപിറ്റൽസ്
ഗ്രൂപ്പ് ഘട്ടത്തിലെ എട്ടിൽ ആറു മത്സരങ്ങളും ജയിച്ചാണ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രിമിയർ ലീഗിന്റെ രണ്ടാം പതിപ്പിലും കലാശ പോരിനെത്തുന്നത്. ടൂർണമെന്റിലെ ടോപ്‌സ്‌കോറർമാരിലൊരാളായ ക്യാപ്റ്റൻ മെഗ് ലാനിംഗ് (308 റൺസ്) നയിക്കുന്ന ബാറ്റിംഗ് നിരയുടെ മിന്നും ഫോമാണ് ഡൽഹിയുടെ കരുത്ത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 11 വിക്കറ്റുമായി ജെസ് ജോനാസെനും മരിസാനെ കാപും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. മലയാളികൾക്ക് അഭിമാനമായ മിന്നുമണി മൂന്ന് മത്സരങ്ങളിൽ നിന്ന് 2 വിക്കറ്റ് വീഴ്‌ത്തി കരുത്ത്കാട്ടി.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയും ക്യാപ്റ്റൻ സമൃതി മന്ഥാനയും ആശാ ശോഭനയെന്ന വെടിക്കെട്ട് ബൗളറും ചേർന്നാൽ ആർസിബി ട്രിപ്പിൾ ഫോമിലാണ്. 312 റൺസുമായി ടോപ്‌സ്‌കോറർമാരുടെ പട്ടികയിലെ തലപ്പത്താണ് എലിസ് പെറി. ഓൾറൗണ്ട് പ്രകടനത്തിലും എലിസ് പെറി എതിരാളികൾക്ക് പേടി സ്വപ്‌നമാണ്. പട്ടികയിൽ 269 റൺസുമായി സമൃതി മന്ഥാനയുമുണ്ട്. ബൗളിംഗിലെ ആർസിബിയുടെ വജ്രായുധമാണ് സീസണിലെ ആദ്യ മത്സരത്തിൽ യുപി വാരിയേഴ്‌സിനെതിരെ 5 വിക്കറ്റുമായി തിളങ്ങിയ മലയാളി ആശ ശോഭന. ഡബ്ല്യുപിഎലിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി ആശ, ടൂർണമെന്റിലെ തന്റെ വിക്കറ്റ് നേട്ടം പത്താക്കി ഉയർത്തി. സീസണിൽ ഇതുവരെ കൂടുതൽ വിക്കറ്റ് നേടിയ ബാംഗ്ലൂർ ബൗളറും ആശയാണ്.