കൊച്ചി: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിനെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് സംഗീത സംവിധായകൻ ശരത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ജാസി ഗിഫ്റ്റിനുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചു. ഒരു കലാകാരനെന്ന നിലയിൽ ഈ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു.
‘എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിയ്‌ക്ക് കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെയൊരു ദുരനുഭവമുണ്ടായത് കലാകാരൻ എന്ന നിലയിൽ എനിക്ക് വളരെ വേദനാജനകമായി തോന്നി. എനിക്കറിയാവുന്ന ജാസി വളരെ നിഷ്‌കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിനുണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. കോളേജ് അധികൃതരിൽ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണ്.’ എന്നായിരുന്നു ശരത്തിന്റെ കുറിപ്പ്.
ഇന്നലെ കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയായിരുന്നു സംഭവം. പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കൈയ്യിൽ നിന്നും മൈക്ക് ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഗായകൻ അപ്പോൾ തന്നെ വേദിവിട്ടു. എന്നാൽ വിചിത്ര കാരണമാണ് ഇതിന് പ്രിൻസിപ്പൽ നിരത്തിയത്. മുഖ്യാതിഥിയായ ജാസി ഗിഫ്റ്റിന് മാത്രമാണ് പാടാൻ അനുമതി നൽകിയതെന്നും കോറസ് പാടാനെത്തിയവർക്ക് അനുമതി നൽകിയിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പല്ലിന്റെ വിശദീകരണം. ജാസി മാത്രം പാടിയാൽ മതിയെന്നും കൂടെയുളളവർ പാടരുതെന്നും പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫ് പറഞ്ഞു.
ഗായകനെ വിളിച്ചുവരുത്തി അപമാനിച്ചതോട വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രിൻസിപ്പലിനെ അവർ ഉപരോധിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.