ന്യൂഡൽഹി: അനായാസ-ആധികാരിക വിജയങ്ങൾ, ശ്വാസമടക്കിപ്പിടിച്ച മത്സരങ്ങൾ…മികച്ച ബാറ്റിംഗ്-ബൗളിംഗ് പ്രകടനങ്ങൾ…ഇത്രയോക്കെ ചേർന്നതാണ് ഇത്തവണത്തെ വനിതാ പ്രിമിയർ ലീഗ്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേർക്കുനേർ വരുമ്പോൾ മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്. രണ്ടു ടീമുകളിലും സാന്നിദ്ധ്യമായി ഓരോ മലയാളികളുണ്ട്. ആര് കിരീടം നേടിയാലും അതിലൊരു മലയാളി മുത്തം ഉറപ്പ്. ബാംഗ്ലൂരിനായി ആശാ ശോഭനയും ഡൽഹിക്കായി മിന്നു മണിയും കളത്തിലിറങ്ങിയാൽ അത് റെക്കോർഡുമാകും.
ഡൽഹി ക്യാപ്റ്റൻ മെഗ് ലാനിംഗ് നയിക്കുന്ന ബാറ്റിംഗ് നിരയുടെ കരുത്തിനെ അതിജീവിച്ചാൽ മാത്രമേ സ്മൃതിയുടെ മന്ഥനയുടെ ബംഗ്ലൂരിന് കിരീട സാദ്ധ്യതയുള്ളു. ടൂർണമെന്റിൽ ഏറ്റവും വിസ്ഫോടന ബാറ്റിംഗ് നിരയുള്ളതും ഡൽഹിക്ക് തന്നെ താനിയ ഭാട്ടിയ, ജെമൈമ റോഡ്രിഗസ്, ഷെഫാലി വർമ്മ എന്നിവരെത്തുന്നത് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം ഉയർത്താൻ. മാരിസെയ്ൻ കാപ്, രാധാ യാദവ്, ശിഖ പാണ്ഡ,ജെസ് ജോനാസൻ എന്നിവർ നയിക്കുന്ന ബൗളിംഗ് നിര അതിശക്തം.
മറുവശത്ത് എലിസ് പെറിയുടെയും ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും പോരാട്ടങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ആർ.സി.ബിയുടെ വരവ്. സോഫി ഡിവൈനെയും മാറ്റി നിർത്തിയാൽ സ്ഥിരതയില്ലായ്മ വലിയൊരു പോരായ്മയാണ്. ഓൾ റൗണ്ട് മികവ് നിർണായക ഘട്ടങ്ങളിൽ പുറത്തെടുക്കുന്ന എലിസ് പെറിയാണ് ടീമിന്റെ ശക്തി കേന്ദ്രം. ഡൽഹിക്കെതിരെ നാലു തവണ എത്തിയപ്പോഴും ആർ.സി.ബിക്ക് തോൽക്കാനായിരുന്നു വിധി. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. സ്പോർട്സ് 18 ചാനലിലൂടെ സംപ്രേഷണമുണ്ട്. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും തത്സമയം കാണാം.