കോഴിക്കോട്; നൊച്ചാട് സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാൻ കുപ്രസിദ്ധ വാഹനമോഷ്ടാവായ വീരപ്പൻ റഹീമിന്റെ അനുയായിയാണെന്ന് പോലീസ്. നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയാണ് വീരപ്പൻ റഹീം. ഇരുവർക്കുമെതിരെയുള്ള പല കേസുകളിലും ഇപ്പോഴും വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.
വീരപ്പൻ റഹീമുമായി കൂടിചേർന്നായിരുന്നു ഇയാൾ ഏറെക്കാലം വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. ഇതിന് പുറമെ കഞ്ചാവ് വിൽപ്പനയിലും പോലീസ് വീരപ്പൻ റഹീമിനെ പിടികൂടിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടുമായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ റഹ്‌മാൻ ഒറ്റയ്‌ക്ക് മോഷണങ്ങൾ നടത്തുന്നത് പതിവാക്കി.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ എത്തി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി. നിരവധി കേസുകൾ മുജീബിന്റെ പേരിൽ നിലനിൽക്കുന്നുണ്ടെങ്കിലും ചുരുക്കം ചില കേസുകളിൽ മാത്രമാണ് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. മുത്തേരി ബലാത്സംഗ കേസിൽ മുഖ്യപ്രതിയായ ഇയാൾ ഒന്നര വർഷത്തിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി അനുവിനെ 10 മിനിറ്റിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞത്.