തൃശൂര്‍: സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി സുരേഷ് ഗോപിയുടെ റോഡ് ഷോ. കഴിഞ്ഞ ദിവസം പാവറട്ടി മണ്ഡലത്തിൽ വാദ്യമേളങ്ങളോടെയുള്ള റോഡ് ഷോ പുരോഗമിക്കുന്നതിനിടയിലാണ് പള്ളിയിൽ നിന്ന് നോമ്പുതുറക്കാനുള്ള വാങ്ക് വിളികേട്ടത്. ഇതൊടെ സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം ബിജെപി പ്രവർത്തകർ പരിപാടി നിർത്തിവെച്ചു. കേച്ചേരി പള്ളിയുടെ മുന്നിൽ നിർത്തിവെച്ച റോഡ് ഷോ ഏറെ സമയം കഴിഞ്ഞാണ് പുനരാംരംഭിച്ചത്.
കൊട്ടിന്റേയും പാട്ടിന്റേയും അകമ്പടിയോടയുള്ള റോഡ് ഷോയിൽ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്. സുരേഷ് ഗോപിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ശക്തന്റെ മണ്ണിൽ ലഭിക്കുന്നത്. പരമാവധി വോട്ടർമാരെ നേരിട്ട് കാണുള്ള ശ്രമത്തിലാണ് അദ്ദേഹം. ഉത്സവങ്ങളിൽ പങ്കെടുത്ത് അദ്ദേഹം ജനങ്ങളുമായി സംവദിക്കും.
എന്നാൽ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് ലഭിക്കുന്ന സ്വീകാര്യത വർധിച്ചതൊടെ ഇടത് വലത് മുന്നണികൾ അസ്വസ്ഥരാണ്. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ ഇടത്തും ബിജെപി സ്ഥാനാർത്ഥിക്കായി കാത്തു നിൽക്കുന്നത്. പരാജയഭീതിയിലായ സിപിഎം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ചിരുന്നു. ഇരിങ്ങപ്പുറത്താണ് സംഭവം. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.