തൃശൂർ: ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു കെ.കരുണാകരനെന്ന് സുരേഷ് ഗോപി. കെ.കരുണാകരന് ആദരവ് നൽകാൻ മുൻകൈ എടുക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. കെ.കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വസതിയിൽ നടത്തിയ സന്ദർശനത്തിന് രാഷ്‌ട്രീയമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘കോൺഗ്രസിനെ വളർത്തിയെന്നു പറയുന്നത് ആപേക്ഷികമാണ്. അദ്ദേഹം ജനങ്ങൾക്കു വേണ്ടി കൂടെനിന്ന്, സൗകര്യങ്ങൾ വളർത്തി. അത്, ആപേക്ഷികമാണ്. അദ്ദേഹം കേരള ജനതയ്‌ക്ക് വേണ്ടി നിന്നിട്ടുണ്ട്. സഖാവ് ഇ.കെ നയനാർ നിന്നതുപോലെ. കലാകാരനായാലും ഏത് വ്യക്തിയായാലും ഒരാൾക്ക് രാഷ്‌ട്രീയ സ്വാതന്ത്ര്യമുണ്ട്.
എല്ലാകാര്യത്തെയും രാഷ്‌ട്രീയ പശ്ചാത്തലം എന്ന തരത്തിൽ കാണരുത്. ഞാൻ ഇലക്ഷനിൽ നിന്നില്ലെങ്കിലും കെ.കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വസതിയിൽ പോകും. കാരണം, വർഷങ്ങൾ കൊണ്ടുള്ള ബന്ധമാണ് അവരുമായിട്ട് എനിക്കുള്ളത്.’- സുരേഷ് ഗോപി പറഞ്ഞു.