ചെന്നൈ: രാഹുലിന്റെ ‘ശക്തി’ പരാമർശത്തിനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും ഡിഎംകെയും അടക്കമുള്ള ഇൻഡി സഖ്യത്തിലെ മുന്നണികൾ ഹിന്ദു ധർമ്മത്തെ അധിക്ഷേപിക്കാനുള്ള ഒരവസരവും പാഴാക്കാറില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മറ്റൊരു മതങ്ങളെക്കുറിച്ചും ശബ്ദിക്കാത്ത ഇക്കൂട്ടർ സനാതന ധർമ്മത്തെ നിരന്തരമായി അവഹേളിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ സേലത്ത് നടന്ന പൊതുറാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഹിന്ദുധർമ്മത്തിനെതിരെ ഇൻഡി സഖ്യം നടത്തുന്ന ഓരോ പരാമർശവും മനഃപൂർവ്വമുള്ളതാണ്. മുൻകൂട്ടിയാലോചിച്ച് പറയുന്ന പരാമർശങ്ങളാണത്. മറ്റ് മതങ്ങളെക്കുറിച്ച് അവർ ശബ്ദിക്കാറില്ല. എന്നാൽ ഹിന്ദുധർമ്മത്തെ അധിക്ഷേപിക്കാൻ ഒരു സെക്കൻഡ് പോലും ഇൻഡി സഖ്യത്തിന് വേണ്ടി വരാറില്ല. തമിഴ്നാട്ടിൽ കാഞ്ചി കാമാക്ഷിയും മധുരൈ മീനാക്ഷിയുമെല്ലാം ‘ശക്തി’യാണ്. എന്നിട്ടും ശക്തിയെ ഉന്മൂലനം ചെയ്യുമെന്നാണ് ഡിഎംകെയും കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ഡിഎംകെയും കോൺഗ്രസും. അഴിമതിയും കുടുംബാധിപത്യവുമാണ് ഇരുകൂട്ടരുടേയും സമവാക്യം. കേന്ദ്രത്തിൽ നിന്നും കോൺഗ്രസ് ഭരണം തുടച്ചുനീക്കിയപ്പോൾ രാജ്യത്ത് 5ജി ടെക്നോളജി വന്നു. എന്നാൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ സ്വന്തം 5ജിയാണ് ഭരിക്കുന്നത്. ഒരു കുടുംബത്തിന്റെ തന്നെ അഞ്ചാമത്തെ തലമുറയുടെ കൈകളിലാണ് തമിഴ്നാടിന്റെ നിയന്ത്രണമെന്നും പ്രധാനമന്ത്രി വിമർശിച്ചു.