ബെർലിൻ: സ്വീഡിഷ് പാർലമെന്റിന് സമീപം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരന്മാരെ പിടികൂടി ജെർമൻ പൊലീസ്. സ്വീഡൻ അടക്കമുള്ള രാജ്യങ്ങളിൽ ഖുറാൻ കത്തിച്ച് ജനങ്ങൾ പ്രതിഷേധിച്ചതിൽ പ്രകോപിതരായാണ് യുവാക്കൾ ആക്രമണത്തിന് പദ്ധതിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാൻ പൗരന്മാരായ എം.ജി ഇബ്രാഹിം, എൻ രാമിൻ എന്നിവരെ ജെർമൻ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ സ്ഥിതിചെയ്യുന്ന പാർലമെന്റ് കെട്ടിടത്തിന് സമീപം പൊലീസ് പോസ്റ്റിന് നേരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനയായിരുന്നു യുവാക്കളുടേത്. ഇതിനായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിന്തുണയും സഹകരണവും ഇവർക്ക് ലഭിച്ചിരുന്നതായും ജെർമൻ പൊലീസ് അറിയിച്ചു. ജെർമനിലെ ജെറയിൽ വച്ചാണ് യുവാക്കൾ ഇരുവരും കസ്റ്റഡിയിലായത്.
അഫ്ഗാനിസ്ഥാനിലെ ഐഎസ് ഭീകരരുടെ സംഘമാണ് യുവാക്കൾക്കായി നിർദേശം നൽകിയിരുന്നത്. 2023 പകുതിയോടെ യുവാക്കളെ വരുതിയിലാക്കിയ ഐഎസ് ഭീകരർ, യുവാക്കളെ ഉപയോഗിച്ച് യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി വിവിധ തരത്തിൽ റിസർച്ച് നടത്തി മുന്നോട്ട് പോയെങ്കിലും ആയുധങ്ങൾ ശേഖരിക്കാൻ കഴിയാതെ പോയതിനാൽ പദ്ധതി പാളുകയായിരുന്നു.