ന്യൂഡൽഹി : മദ്ധ്യപ്രദേശിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ ബിജെപി അംഗത്വം എടുത്തത് 8,000 ത്തോളം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും . മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി ഒട്ടേറെ പേർ ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഈ കൊഴിഞ്ഞു പോക്കെന്നും ദേശീയ മാദ്ധ്യമം നൽകിയ റിപ്പോർട്ടിൽ പറയുന്നു . മദ്ധ്യപ്രദേശിൽ, കോൺഗ്രസിനെതിരെ പ്രവർത്തകർക്കിടയിൽ പോലും പ്രതിഷേധമുണ്ട്. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളുടെ പേരുകൾ പോലും വ്യക്തമായി തീരുമാനിച്ചിട്ടില്ല, എന്നാൽ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ മാസങ്ങളിൽ, ഒരു നേതാവ് പോലും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല.
ബിജെപിയിലേക്കുള്ള ഈ പോക്ക് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കൂടുതൽ ആശങ്കാജനകമാണ്. അടുത്തിടെ, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി തന്റെ 12 ഓളം അനുയായികളോടൊപ്പം ബിജെപിയിൽ ചേർന്നു. രണ്ട് ദിവസം മുൻപാണ് കമൽനാഥിനോട് വളരെ അടുപ്പമുള്ള മുൻ കോൺഗ്രസ് വക്താവ് സയ്യിദ് ജാഫർ ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള നേതാവെന്ന ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുമാണ് കോൺഗ്രസിന് തിരിച്ചടിയായതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറയുന്നു. 2024 ജനുവരി മുതൽ 2024 മാർച്ച് വരെ 8,000 ത്തോളം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ബിജെപി അംഗത്വം എടുത്തിട്ടുണ്ട്.
മുൻ അഡ്വക്കേറ്റ് ജനറലും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ ഷൻഷക് ശേഖർ സിംഗ് , വിദിഷ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രാകേഷ് കടാരെ , മുൻ എംപി ഗജേന്ദ്ര സിങ് രാജുഖേഡി , മുൻ എംഎൽഎമാരായ സഞ്ജയ് ശുക്ല, വിശാല്‍ പട്ടേല്‍ , അർജുൻ പാലിയ,ദിനേശ് അഹിർവാർ എന്നിവരൊക്കെ ഇത്തരത്തിൽ ബിജെപിയിൽ എത്തിയവരാണ്.