ശുദ്ധജലത്തിൽ കഴിയുന്ന ഡോൾഫിനുകളാണ് റിവർ ഡോൾഫിനുകൾ എന്ന് അറിയപ്പെടുന്നത്. 16 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള റിവർ ഡോൾഫിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുകയാണ് യുവ ശാസ്ത്രജ്ഞൻ. Pebanista yacuruna എന്നാണ് പുതുതായി കണ്ടെത്തിയ ഇനത്തിന് നൽകിയിരിക്കുന്ന പേര്. പാലിയൻ്റോളജിസ്റ്റായ ആൽഡോ ബെനിറ്റ്സ്-പലോമിനോയാണ് ആമസോണിൽ ഇത് കണ്ടെടുത്തത്.
സമുദ്രത്തിൽ നിന്ന് പലായനം ചെയ്ത് പെറുവിലെ ആമസോൺ നദിയിൽ അഭയം തേടിയെന്ന് കരുതപ്പെടുന്ന റിവർ ഡോൾഫിനെയാണ് കണ്ടെത്തിയത്. 3.5 മീറ്റർ വരെ നീളമുള്ള ഡോൾഫിന്റെ ഫോസിലാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റിവർ ഡോൾഫിനാണ് ഇതെന്നാണ് അനുമാനം.
2018-ൽ ആൽഡോ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് ഫോസിൽ കണ്ടെത്തിയത്. സഹപ്രവർത്തകനോടൊപ്പം നടക്കുന്നതിനിടയിൽ ഫോസിലിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. താടിയെല്ലിന്റെ ഒരു ഭാഗമായിരുന്നു കണ്ടെത്തിയത്. പല്ലിന്റെ ദ്വാരങ്ങൾ ശ്രദ്ധിച്ചതോടെ ഡോൾഫിനാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കണ്ടെത്തിയ ഫോസിൽ ആമസോൺ റിവർ പിങ്ക് ഡോൾഫിനുമായി ബന്ധപ്പെട്ടതല്ലെന്ന് മനസ്സിലാക്കി.
ഇതിന് ശേഷം നടത്തിയ പഠനത്തിൽ തെക്ക്-കിഴക്കൻ ഏഷ്യയിൽ 10,000 കിലോമീറ്റർ അകലെയുള്ള ഭീമൻ മൃഗത്തിന്റേതാണ് കണ്ടെടുത്ത ഫോസിലെന്ന് തിരിച്ചറിഞ്ഞു. കൗതുകകരമായ കണ്ടെത്തലുകളാണ് ഇവയെന്ന് സ്യൂറിച്ച് സർവകലാശാലയിലെ പാലിയൻ്റോളജി വിഭാഗം ഡയറക്ടർ മാർസെലോ ആർ സാഞ്ചസ്-വില്ലഗ്ര പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി തെക്കേ അമേരിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു ഡോൾഫിനെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ടെത്തിയ ഡോൾഫിൻ വലിപ്പം കൊണ്ട് ശ്രദ്ധേയമാണെന്ന് ബെനിറ്റ്സ്-പലോമിനോ പറഞ്ഞു. ഇന്ന് കാണുന്ന റിവർ ഡോൾഫിനുകൾ പോലെയല്ല അവയെന്നും ഇവയുമായി കണ്ടെടുത്തതിന് നേരിയ ബന്ധം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ പുതിയ ഇനത്തിന്റെ കണ്ടെത്തൽ ലോകത്തിലെ ശേഷിക്കുന്ന നദി ഡോൾഫിനുകളുടെ അപകടസാധ്യതകളെ ഉയർത്തിക്കാട്ടുന്നു. നിലവിൽ ഗംഗ, സിന്ധു നദികളിൽ കാണുന്ന റിവർ ഡോൾഫിനുകളുടെ കുടുംബത്തിൽപ്പെട്ടതാണ് കണ്ടെടുത്ത ഫോസിലും. വംശനാശത്തിന്റെ വക്കിലാണ് ഗംഗാ ഡോൾഫിൻ എന്ന് വിളിക്കുന്ന റിവർ ഡോൾഫിൻ. 20 മുതൽ 40 വർഷത്തിനുള്ളിൽ ഇവ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.















