ചെന്നൈ: തെരഞ്ഞെടുപ്പ് കാലമായതിനാൽ ശ്വാസം വിടാൻ പോലും ഭയമാണെന്ന് നടൻ രജനികാന്ത്. ക്യാമറ കാണുമ്പോൾ തന്നെ പേടിയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നെയിലെ കാവേരി ആശുപത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടയിലായിരുന്നു രജനികാന്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സത്യത്തിൽ എനിക്ക് സംസാരിക്കാൻ പോലും താല്പര്യമില്ലായിരുന്നു. പക്ഷെ, എന്തെങ്കിലും സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് ഞാൻ സംസാരിക്കുന്നത്. ചടങ്ങിൽ നിരവധി മാദ്ധ്യമങ്ങൾ ഉണ്ടാകുമോ എന്നും ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഈ ക്യാമറകളൊക്കെ കണ്ടിട്ട് പേടിയാണ്. അതും തെരഞ്ഞെടുപ്പ് കാലം കൂടിയല്ലേ… ഒന്നു ശ്വാസം വിടാൻ പോലും പേടിയാണ്.
മുമ്പൊക്കെ കാവേരി ആശുപത്രി എവിടെയാണെന്ന് ചോദിച്ചാൽ, കമലഹാസന്റെ വീട്ടിന്റെ അടുക്കലാണെന്നാണ് പറയുന്നത്. ഇപ്പോൾ, കമലിന്റെ വീട് തിരക്കിയാൽ കാവേരി ആശുപത്രിക്കടുത്താണെന്നാണ് പറയുന്നത്. ഞാനൊരു തമാശയായിട്ടാണ് ഇത് പറയുന്നത്. രജനികാന്ത് കമലുമായി വഴക്കാണെന്ന് മാദ്ധ്യമപ്രവർത്തകരൊന്നും എഴുതല്ലേ…’- രജനികാന്ത് പറഞ്ഞു.