ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആംആദ്മി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ജയിലിൽ കിടന്ന് സർക്കാരിനെ നയിക്കുമെന്ന് അവർ പറയുന്നത് ജനങ്ങളേയും ജനാധിപത്യത്തേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഠാക്കൂർ.
‘കോൺഗ്രസിന്റെ അഴിമതിയെ കുറിച്ച് സംസാരിക്കുകയും സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പാർട്ടി ഒമ്പത് തവണ ഇഡി സമൻസ് അയച്ചിട്ടും ഹാജരാകാൻ തായ്യാറായില്ല. വളരെ ദൗർഭാഗ്യകരമാണിത്. എന്തുകൊണ്ടാണ് അവർ അന്വേഷണവുമായി സഹകരിക്കാത്തത്. മദ്യനയ കുംഭകോണ കേസ് പാർട്ടിയുടെ എല്ലാ അഴിമതിയും തുറന്നുകാട്ടി’- അനുരാഗ് ഠാക്കൂർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒമ്പത് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും ഇഡി കോടതിയെ അറിയിക്കും. തുടർന്ന് കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ തീരുമാനം.