ന്യൂഡൽഹി: ജൂലൈയിൽ തുടക്കമാകുന്ന പാരീസ് ഒളിമ്പിക്‌സിൽ ടേബിൾ ടെന്നീസ് താരവും കോമൺവെൽത്ത് ജേതാവുമായ ശരത് കമൽ ഇന്ത്യൻ പതാകയേന്തും. ഇടിക്കൂട്ടിലെ ഇതിഹാസം മേരി കോമാണ് പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഷൂട്ടിംഗ് റേഞ്ച് പ്രധാന വേദികളിൽ നിന്ന് അകലെയായതിനാൽ അവിടുത്തെ മേൽനോട്ട ചുമതല ഒളിമ്പ്യൻ ഗഗൻ നാരങ്ങിനാണ്. ഡോ. റിൻഷാ പർഡിവാലയ്‌ക്ക് ചീഫ് മെഡിക്കൽ ഓഫീസറിന്റെ ചുമതല നൽകിയതായും അസോസിയേഷൻ അറിയിച്ചു.
ഇന്ത്യൻ സംഘത്തിലെ പ്രായംകൂടിയ താരങ്ങളിലൊരാളായ ശരത് കമൽ കോമൺവെൽത്ത് ഗെയിംസിൽ ആറ് സ്വർണത്തിനുടമയാണ്. ബോക്സിംഗിൽ ആറ് തവണ ലോകജേതാവായ മേരി കോം 2012 ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവുകൂടിയാണ്.
ഈ വർഷം ജൂലെ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ് നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡൽവേട്ടയാണ് ഇന്ത്യ നടത്തിയത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ സ്വർണം അടക്കം ഏഴ് മെഡലുകൾ (ഒരു സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം) ആണ് ഇന്ത്യ നേടിയത്.