ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി നീട്ടി. മൂന്ന് ദിവസം കൂടിയാണ് കവിത കസ്റ്റഡിയിൽ തുടരുക. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് കവിതയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡിക്കെതിരെ കോടതിയെ സമീപിക്കുമെന്നും കവിത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കവിതയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു.
തന്നെ നിയമവിരുദ്ധമായാണ് ഇഡി അറസ്റ്റ് ചെയ്തത്. ഇതിനെതിരെ കോടതിയെ സമീപിക്കും. രാഷ്‌ട്രീയ പരമായി കെട്ടിച്ചമച്ച കള്ളക്കേസിനെ ഞങ്ങൾ ഒരുമിച്ച് നേരിടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇഡി രാജ്യത്താകമാനം അറസ്റ്റ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇഡിയുടെ നടപടികളിൽ ഇടപെടണം.- അവർ കൂട്ടിച്ചേർത്തു.
ഇന്നലെ കെ കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നേരത്തെ അറസ്റ്റ് ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും സൗത്ത് ഗ്രൂപ്പിന്റെ ഭാഗമായ കവിത ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് 100 കോടി കൈമാറിയെന്നും, ഈ പണം എഎപി ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
ഡൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനുള്ള നയം 2021 നവംബർ 17-നാണ് നിലവിൽ വന്നത്. ലഫ്റ്റനന്റ് ഗവർണറായി വി.കെ.സക്‌സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.