ചണ്ഡിഗഢ്: അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 4 വിക്കറ്റിനാണ് കിംഗ്‌സ് ഇലവൻ പഞ്ചാബ് തോൽപ്പിച്ചത്. ഡൽഹി ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടക്കുകയായിരുന്നു. സാം കറൻ (63) പഞ്ചാബിന്റെ ടോപ് സ്‌കോറർ. 21 പന്തിൽ 38* റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റണും പഞ്ചാബിനായി തിളങ്ങി. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ നായകൻ ശിഖർ ധവാന്റെ(22) വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ഇഷാന്ത് ശർമയുടെ പന്തിൽ ധവാൻ ബൗൾഡാവുകയായിരുന്നു. ടീം സ്‌കോർ 42 ൽ നിൽക്കെ ജോണി ബെയര്‍സ്റ്റോയും(9) റൺ ഔട്ടായി. പിന്നാലെ സാം കറൻ മികച്ച പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബിന്റെ സ്‌കോർ ഉയർന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രഭ്‌സിമ്രൻ സിംഗ് 26 റൺസെടുത്ത് പുറത്തായി. ജിതേഷ് ശർമ്മ(9), ശശാങ്ക് സിംഗ്(0) പുറത്തായ മറ്റുതാരങ്ങൾ. അവസാന ഓവറിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി ഖലീൽ അഹമ്മദ് പഞ്ചാബിനെ സമ്മർദ്ദത്തിലാഴ്‌ത്തി. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്‌സർ പായിച്ച് ലിയാം ലിവിംഗ്സ്റ്റൺ പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹി ക്യാപിറ്റൽസിന്റെ ടോപ് സ്‌കോറർ.അവസാന ഓവറുകളിൽ അടിച്ചു തകർത്ത ഇംപാക്ട് പ്ലേയർ അഭിഷേക് പൊരേലിന്റെ(32) ബാറ്റിംഗാണ് ഡൽഹിയുടെ സ്‌കോർ ഉയർത്തിയത്. ഡൽഹിക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ മാർഷിനെ ഡൽഹിക്ക് നഷ്ടപ്പെട്ടു. 20 റൺസ് നേടിയ താരത്തെ,അർഷ്ദീപ് സിംഗ് രാഹുൽ ചാഹറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഡേവിഡ് വാർണറിനെ (29) ഹർഷൽ പട്ടേൽ കൂടാരം കയറ്റി. വൺ ഡൗണായി ഇറങ്ങിയ ഷായ് ഹോപ്പിനെ (25 പന്തിൽ 33) കഗിസോ റബാദയും മടക്കി.
ഒരിടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ നായകൻ ഋഷഭ് പന്തിന് മത്സരത്തിൽ താളം കണ്ടെത്താനായില്ല. 13 പന്തിൽ 18 റൺസ് നേടിയ താരത്തെ ഹർഷൽ പട്ടേൽ ബെയർസ്റ്റോയുടെ കൈയിലെത്തിച്ചു. റിക്കി ഭുയി(3), ട്രിസ്റ്റൻ സ്റ്റബ്സ്് (5), അക്സർ പട്ടേൽ (21), സുമിത് കുമാർ (2), കുൽദീപ് യാദവ് (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. പഞ്ചാബ് നിരയിൽ അർഷ്ദീപ് സിംഗും ഹർഷൽ പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. കഗീസോ റബാദ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.