അരൂർ : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആലപ്പുഴയിലെ സിറ്റിംഗ് എംപിയും സിപിഎം സ്ഥാനാർത്ഥിയുമായ എ എം ആരിഫ് പല പുലിവാലുകളും പിടിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോയി ശ്രീകോവിലിനു നേരെ നിന്ന് പൂജാരിക്ക് ദക്ഷിണ കൊടുത്ത് ആ വീഡിയോ ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ആദ്യ വിമർശനം നേരിട്ടത്. എന്നാൽ ആ വിമർശനത്തിൽ തളരാതെ അദ്ദേഹം ക്ഷേത്രത്തിൽ കയറൽ തുടർന്നു.
അതിന്റെ പിന്നാലെ പ്രചാരണപരിപാടിയുടെ ഭാഗമായി ആലപ്പുഴ മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ അദ്ദേഹം. അങ്ങിനെയുള്ള സന്ദർശന യാത്രയിൽ ആലപ്പുഴയിലെ സിപിഎമ്മിന്റെ മുന്നണിപ്പോരാളിയായിരുന്ന പഴയ സഖാവിനെ കാണാനെത്തിയത് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് ആരിഫ് ഇപ്പോൾ വിമർശനം ഏറ്റുവാങ്ങുന്നത്.
ഒരു കാലത്ത് അരൂർ നിയോജകമണ്ഡലത്തിലെ സിപിഎമ്മിന്റെ മുഖമായിരുന്ന ബി വിനോദിനെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് വിവാദ വിഷയം. എ എം ആരിഫിന്റെ അധിനിവേശത്തോടെ സിപിഎമ്മിൽ നിന്നു നിഷ്കാസനം ചെയ്യപ്പെട്ട യുവരക്തമാണ് ബി വിനോദ്. അദ്ദേഹം എസ് എഫ് ഐ യുടെയും ഡി വൈ എഫ് ഐ യുടെയും സിപിഎമ്മിന്റെയും ആലപ്പുഴയിലെ തീപ്പൊരി നേതാവായിരുന്നു. ആദ്യകാലത്ത് കെ ആർ ഗൗരിയമ്മയുടെ വാത്സല്യ ഭാജനമായിരുന്നു ബി വിനോദ്. എന്നാൽ 1994-ൽ കെആർ ഗൗരിയെ മാർക്സിസ്റ്റ് പാർട്ടി പടിയടച്ചു പിണ്ഡം വെച്ചപ്പോൾ അരൂരിൽ അവരെ പ്രതിരോധിക്കുന്ന ചുമതല ബി വിനോദിനായിരുന്നു. ആ ജോലി സ്തുത്യർഹമാം വണ്ണം നിർവഹിച്ച ബി വിനോദിനെ സിപിഎം അടുത്ത തവണ 1996 ൽ കെ ആർ ഗൗരിക്കെതിരെ സ്ഥാനാർത്ഥിയാക്കി. പക്ഷെ ഗൗരിയമ്മ 16533 വോട്ടിനു വിജയിച്ചു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഗൗരിയമ്മ വിജയിച്ചു. ആ കാലയളവിൽ സിപിഎമ്മിലെ ഏരിയ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ വിവിധ ചുമതലകൾ ബി വിനോദ് വഹിച്ചിരുന്നു.
അന്ന് ആലപ്പുഴയിലെ സിപിഎമ്മിലെ മുടിചൂടാമന്നനായിരുന്ന കെ പി എന്ന് വിളിക്കപ്പെടുന്ന കെ പ്രസാദിന്റെ അനുയായി ആയിരുന്നു എ എം ആരിഫ്. ആ പിൻബലത്തിൽ അരൂരിൽ എത്തിയ ആരിഫ് 2006 ൽ സ്ഥാനാർത്ഥിയായി. ഇസ്ലാമിക വർഗീയ ശക്തികളുടെ പിന്തുണ ആവോളം നേടിയ ആരിഫ് തിരഞ്ഞെടുപ്പിൽ കെ ആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി. അരൂരിൽ ആരിഫ് ജയിച്ചതോടെ ബി വിനോദിന്റെ കഷ്ടകാലം തുടങ്ങി. ആരിഫിന്റെ സമഗ്രമായ അധിനിവേശത്തിനിടെ ബി വിനോദ് രാഷ്‌ട്രീയ വനവാസം പൂകുകയായിരുന്നു.
അങ്ങിനെയുള്ള ബി വിനോദിനെ കാണാനാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എ എം ആരിഫ് എത്തിയത്. പിന്നാലെ അതീവ സൗഹൃദമാണെന്ന നാട്യത്തോടെ ആലിംഗനം ചെയ്തു നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ ചുവട്ടിൽ പലതരത്തിലുള്ള വൈകാരികമായ കമന്റുകളും വന്നു .
“തിരഞ്ഞെടുപ്പടുത്തപ്പോൾ വേട്ടക്കാരൻ നാണമില്ലാതെ ഇരയെ തേടിയെത്തി” എന്ന വിമർശനവും ഉണ്ടായി. ബി വിനോദിന്റെ രാഷ്‌ട്രീയ വനവാസത്തിനു ആരിഫിന്റെ സമഗ്രാധിപത്യവും ഒരു കാരണമാണെന്നാണ് അരൂരുകാർ രഹസ്യമായി സമ്മതിക്കുന്നത്. ആരിഫ് വേട്ടക്കാരനും ബി വിനോദ് ഇരയുമാണെന്നാണ് ട്രോളന്മാരുടെ ഭാഷ്യം. തിരഞ്ഞെടുപ്പടുത്തപ്പോഴാണ് ആരിഫ് ബി വിനോദിനെ തേടിയെത്തിയതെന്നും അവർ സൂചിപ്പിക്കുന്നു.
ഇസ്ലാമിക വോട്ടുകളുടെ ഏകീകരണത്തിലൂടെ മത വൈകാരികത ആവോളം ചൂഷണം ചെയ്ത് അരൂരിൽ നേടിയ വിജയം ആരിഫ് ആലപ്പുഴ പാർലിമെന്റ് മണ്ഡലത്തിലും പ്രയോഗിച്ചു. മുസ്‌ലിം വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നേടിയ വൻ ലീഡാണ് കഴിഞ്ഞ തവണ ആരിഫിന് തുണയായത്. മറ്റെല്ലാ നിയമസഭാമണ്ഡലങ്ങളിലും ആരിഫ് പിന്നിലായിരുന്നു.