ന്യൂഡൽഹി: ബിജെപി നൽകിയ സ്ഥാനാർത്ഥിത്വത്തിന് നന്ദിയറിയിച്ച് കങ്കണാ റണാവത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം തനിക്ക് നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കും അനുരാഗ് ഠാക്കൂർ എംപിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി താരം അറിയിച്ചു. മാണ്ഡി ജില്ലാ യൂണിറ്റിനൊപ്പം ഹോളി ആഘോഷിച്ച കങ്കണ ഏറെ വൈകാരികമായ ദിനമാണിന്നെന്നും പ്രതികരിച്ചു.
രാവിലെ മാണ്ഡിയിലെത്തിയ കങ്കണ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹോളിയുടെ ഭാഗമായി നേതാക്കൾക്ക് നിറങ്ങൾ കൊണ്ട് തിലകം ചാർത്തിയ കങ്കണ, ജയ് ശ്രീറാം വിളികളോടെയാണ് സ്ഥാനാർത്ഥിത്വത്തെ സ്വീകരിച്ചത്.
“എല്ലാവർക്കും ഹോളി ആശംസകൾ, ഇതെന്റെ ജന്മഭൂമിയാണ്. ഇവിടെ സ്ഥാനാർത്ഥിയാകാൻ എന്നെ തിരഞ്ഞെടുത്തുവെന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നു. ഹോളിയുടെ ഈയവസരത്തിൽ വന്നുചേർന്ന ഈ സൗഭാഗ്യത്തെ ഞാനും എന്റെ കുടുംബാംഗങ്ങളും ഏറെ വൈകാരികമായാണ് കണക്കാക്കുന്നത്. എല്ലാവിധ പിന്തുണയും നൽകിയ ബിജെപി അദ്ധ്യക്ഷൻ നദ്ദയ്‌ക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും ഹിമാചൽ മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനും ഒരുപാട് നന്ദിയുണ്ട്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഹിമാചലിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് മാണ്ഡിയിലുള്ളവർക്ക് ഏതുസാഹചര്യത്തിലും എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം.
പാർട്ടിയെ സംബന്ധിച്ചിടത്തോളം ഞാൻ പുതിയ കാര്യകർത്താവാണ്. പാർട്ടി പറയുന്നതെന്തായാലും അത് അനുസരിക്കുകയെന്നതാണ് എന്റെ കർത്തവ്യം. ബിജെപിയുടെ വിജയം എന്റേത് കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിക്കുമ്പോൾ ഞങ്ങളും വിജയിക്കുന്നു. ഞാനൊരു സൂപ്പർസ്റ്റാറാണെന്നോ വലിയ താരമാണെന്നോ കരുതുന്നില്ല. താരപരിവേഷങ്ങളെല്ലാം ഇവിടെ ത്യജിച്ചിരിക്കുകയാണ്. പാർട്ടി നൽകുന്ന നിർദേശങ്ങൾ പാലിക്കുന്ന എളിയ കാര്യകർത്താവായിരിക്കും ഇനി ഞാൻ.
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പാതയാണ് ഞങ്ങൾ പിന്തുടരുന്നത്. മോദിയുടെ അജണ്ട ഞങ്ങളുടേതുമാണ്. അദ്ദേഹത്തിന്റെ സേനയായി ഞങ്ങളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് ഞങ്ങളോരോരുത്തരെയും വിജയത്തിലേക്ക് എത്തിക്കുന്നത്. – കങ്കണ പ്രതികരിച്ചു.
ഹിമാചലിലെ മാണ്ഡിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയെന്നതിലുപരി ദേശീയതയിലൂന്നിയ നിലപാടുകളിലൂടെ എക്കാലത്തും ചർച്ചയായിട്ടുള്ള വ്യക്തിയാണ് ബോളിവുഡ് നടി കങ്കണാ റണാവത്ത്. രാഷ്‌ട്രീയത്തേക്കാൾ രാഷ്‌ട്രത്തിന് പ്രാധാന്യം കൽപ്പിക്കുന്ന താരം പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകളിലും ബിജെപിയുടെ ദേശീയ നിലപാടുകളിലും ആകൃഷ്ടയായിരുന്നു. തുടർന്നാണ് ലോക്സഭാ സ്ഥാനാർത്ഥിത്വം കങ്കണയെ തേടിവന്നത്.















