വാഷിംഗ്ടൺ: ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു. ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. ഈ വർഷം അവസാനത്തോടെ കൽഹൂൺ രാജി വയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ജനുവരിയിൽ 174 യാത്രക്കാരുമായി പോയ അലാൻസ്‌ക എയർലൈൻസ് വിമാനത്തിന്റെ ഡോർ പ്ലഗ്ഗിന് തകരാർ സംഭവിച്ചത് വ്യോമയാന സുരക്ഷാ മേഖലയിൽ വലിയ ആശങ്കയ്‌ക്കും വിവാദത്തിനും വഴിവെച്ചിരുന്നു. ഈ സംഭവമാണ് കൽഹൂണിന്റെ രാജിയിലേക്ക് എത്തിച്ചതെന്നാണ് സൂചനകൾ.
16000 അടി ഉയരത്തിൽ വിമാനം പറന്നുകൊണ്ടിരിക്കെ ആയിരുന്നു ബോയിങ് 737- 9 മാക്സ് വിമാനത്തിന്റെ ഡോർ പ്ലഗ്ഗിന് തകരാർ നേരിട്ടത്. ഈ സംഭവത്തോടെ കൽഹൂൺ വലിയ വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ ആഴ്ച യുഎസിലെ വിവിധ എയർലൈൻ കമ്പനികളുടെ സിഇഒ മാർ ബോയിങ് ഡയറക്ടർമാരുമായി കൂടിക്കാഴ്ച നടത്തുകയും സുരക്ഷാ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നിലവിൽ ബോയിങ്ങിൽ നിന്നുൾപ്പെടെ വിമാന ഡെലിവറികൾ വൈകുന്നതിൽ എയർലൈൻ കമ്പനികൾ അസ്വസ്ഥരാണ്. അതിനിടയിൽ സുരക്ഷാ പ്രശ്നം കൂടി തലപൊക്കിയതോടെ ബിസിനസിനെ ബാധിക്കുമോയെന്ന ആശങ്കയും ബോയിങ്ങിനുണ്ട്. കമ്പനിയുടെ കൊമേഴ്സ്യൽ എയർപ്ലെയ്ൻസ് വിഭാഗം സിഇഒയും പ്രസിഡന്റുമായ സ്റ്റാൻ ഡീൽ വിരമിക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾ ഉയർന്നതും ഡേവ് കൽഹൂണിന് പടിയിറങ്ങേണ്ടി വന്നതും.