അന്താരാഷ്‌ട്ര ഫുട്‌ബോളിൽ 150-ാം മത്സരത്തിൽ പന്തുതട്ടാനിറങ്ങുന്ന സുനിൽ ഛേത്രിക്ക് ആദരവുമായി അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായാണ് സുനിൽ ഛേത്രിയെ എഐഎഫ്എഫ് ആദരിക്കുക. 2005-ൽ പാകിസ്താനെതിരെയായിരുന്നു ഛേത്രിയുടെ അന്താരാഷ്‌ട്ര അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വലകുലുക്കുകയും ചെയ്തു. ഇതുവരെ 149 മത്സരങ്ങളിൽ നിന്ന് 93 ഗോൾ നേടി.
അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിലവിൽ ഗോൾ വേട്ടയിൽ മൂന്നാമതാണ് ഇന്ത്യയുടെ നായകൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളത്. ഫുട്‌ബോളിൽ അസാധാരണ നേട്ടം കൈവരിച്ച വ്യക്തിയാണ് സുനിൽ ഛേത്രി. ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയർച്ചയ്‌ക്ക് ഈ നേട്ടം കാരണമാകുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.
ഇന്ത്യയുടെ അണ്ടർ 20 , 23 ടീമുകളുടെ നായകനായിരുന്ന ഛേത്രി കൊൽക്കത്ത ആസ്ഥാനമായുള്ള മോഹൻ ബഗാനിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തുവച്ചത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കായി പന്ത് തട്ടുന്ന ഛേത്രി പേരിൽ ഒരു ഐഎസ്എൽ കിരീടം, നാല് ഐ ലീഗ് കിരീടം, രണ്ട് ഫെഡറേഷൻ കപ്പ് , ഒരു ഡ്യൂറന്റ് കപ്പ് , എന്നിവ നേടി. രാജ്യത്തിനായി 11 ട്രോഫികളും നേടി. സാഫ് ചാംപ്യൻഷിപ്പ്(4), നെഹ്റു കപ്പ്(3), ഇന്റർ കോണ്ടിനെന്റൽ കപ്പ്(2), ട്രൈ നേഷൻ കപ്പ്, എഎഫ്‌സി കപ്പ് എന്നിവയാണവ. എഐഎഫ്എഫിന്റെ പ്ലേയർ ഓഫ് ദി ഇയർ അവാർഡിന് നിരവധി തവണയാണ് താരം അർഹനായത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യൻ മേഖലാ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് രണ്ടാംപാദ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണു മത്സരം.