വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടുന്നതിൽ കാലതാമസം വരുത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആഭ്യന്തര വകുപ്പിലുള്ള ഡെപ്യൂട്ടി സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഇവരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ നൽകി.
പ്രൊഫോമ റിപ്പോർട്ട് വൈകിപ്പിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തുവിടും.
കഴിഞ്ഞ 9ന് കേസ് സിബിഐയ്‌ക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനം അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരുന്നു. 16ന് കേസ് സിബിഐയ്‌ക്ക് കൈമാറി. ഉത്തരവ് കൈമാറുമ്പോൾ കേസിനെ സംബന്ധിച്ച ഒരു അനുബന്ധ റിപ്പോർട്ടും കൈമാറേണ്ടതുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ഇത് കൈമാറാൻ വൈകിപ്പിച്ചു.
പൊലീസ് ആസ്ഥാനത്ത് നിന്നാണ് കേസിനെ സംബന്ധിച്ച റിപ്പോർട്ട് വാങ്ങേണ്ടത്. എന്നാൽ ഉദ്യോഗസ്ഥർ അതിനുള്ള നടപടികൾ സ്വീകരിക്കുകയോ പോലീസ് ആസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചോദിച്ച് വാങ്ങുകയോ ചെയ്തില്ല. ഈ വീഴ്ചയിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിഷയത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് വിവാദമായിരുന്നു. തുടർന്ന് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് സിദ്ധാർത്ഥിന്റെ പിതാവും രംഗത്തെത്തി. ഇതോടെയാണ് സിബിഐ അന്വേഷണത്തിനുളള നടപടികൾ സർക്കാർ വൈകിപ്പിച്ചതായ വിവരങ്ങൾ പുറത്തുവന്നത്. മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം ചർച്ചയായതിനെ തുടർന്നാണ് സർക്കാരിന്റെ ധൃതി പിടിച്ച നടപടി.