ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.
ഇത്തരത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണം മേഖലയിലെ വ്യാപാര കപ്പലുകൾക്കും അമേരിക്കയുടെ നാവികസേനാ കപ്പലുകൾക്കും വലിയ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും, യുഎസ് നാവികസേനയ്‌ക്കും ചരക്ക് കപ്പലുകൾക്കും അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസരിച്ച് നീതി ഉറപ്പാക്കാനുമാണ് ഈ നടപടികൾ കൈക്കൊള്ളുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ചെങ്കടലിൽ ഹൂതികളുടെ ആക്രമണം വർദ്ധിച്ചത് അന്താരാഷ്‌ട്ര ഗതാഗതത്തേയും സാരമായി ബാധിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സഞ്ചാരിക്കാവുന്ന പാതയ്‌ക്ക് പകരമായി, ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കടൽമാർഗത്തിലൂടെ സഞ്ചരിക്കാൻ പല കമ്പനികളും ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്.
ചെങ്കടലിലെ ആക്രമണത്തിന് പിന്നാലെ ഹൂതികൾക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടണും രംഗത്തെത്തിയിരുന്നുവെങ്കിലും, ഇതിനെ അവഗണിച്ചാണ് ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ഹൂതി വിമതർ ആക്രമിക്കുന്നത്. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നവംബർ പകുതി മുതൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.