ജയ്പൂർ: റിയാൻ പരാഗിന്റെ കരുത്തിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് രാജ്‌സഥാൻ റോയൽസ് നേടിയത്. 84 റൺസെടുത്ത റിയാൻ പരാഗാണ് ടോപ് സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് രണ്ടാം ഓവറിലാണ് ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. 5 റൺസെടുത്ത താരം മുകേഷിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ സഞ്ജു പക്വതയോടെ തുടങ്ങി. പിന്നീട് മുകേഷിനെതിരെ തുടർച്ചായായി മൂന്ന് ബൗണ്ടറികൾ നേടി. എന്നാൽ ആറാം ഓവറിൽ ഖലീലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി സഞ്ജു മടങ്ങി. താളം കണ്ടെത്താതെയിരുന്ന ജോസ് ബട്ട്‌ലറെയും (11) കുൽദീപ് യാദവ് മടക്കി. അഞ്ചാമനായി ഇറങ്ങിയ ആർ. അശ്വിനും രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. 29 റൺസെടുത്ത താരത്തെ അക്‌സർ പട്ടേലാണ് മടക്കിയത്. ധ്രുവ് ജുറേൽ(20) ആണ് പുറത്തായ മറ്റൊരു താരം.
ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അൻ റിച്ച് നോർത്തീ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഡൽഹിക്കായി ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.