മധുര: ഭാരിച്ച സ്വത്തിന്റെ ഉടമയെന്ന് അവകാശപ്പെട്ടയാളുടെ നാമനിർദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടിലാണ് ഈ രസകരമായ സംഭവം.
ചെന്നൈ : വൻ തുക മൂല്യമുള്ള സ്വത്തുണ്ടെന്ന് രേഖപ്പെടുത്തി മധുര പാർലിമെന്റ് മണ്ഡലത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. തിരുപ്പറങ്കുണ്ട്രം തോപ്പൂർ സ്വദേശി വേലവേന്ദന്റെ പത്രികയാണ് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ തുടർന്ന് അധികൃതർ തള്ളിയത്.
വസാന ദിവസം അവസാനത്തെ ആളായിട്ടാണ് വേലവേന്ദൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. നിർദ്ദിഷ്ട സമയം പൂർത്തിയാവാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ എത്തിയ അദ്ദേഹത്തിന് ടോക്കൺ നൽകി പത്രിക സമർപ്പിക്കാൻ അനുവദിക്കുകയായിരുന്നു.
എന്നാൽ വിദഗ്ധ പരിശോധനയിലാണ് പത്രികയിലെ അവകാശവാദങ്ങൾ കണ്ട് കമ്മീഷൻ അന്തം വിട്ടത്. 921 കോടി രൂപയാണ് അദ്ദേഹം തന്റെ പത്രികയിൽ കാണിച്ച സ്വത്തിന്റെ മൂല്യം. അമ്മയുടെ സാരിക്ക് 2 കോടി രൂപയാണ് വില കാണിച്ചത്. തമിഴ്‌നാട്ടിൽ തന്നെ ഏറ്റവും കൂടിയ സ്വത്ത് മൂല്യമായിരുന്നു ഇത്.
കേസുകൾ, വായ്പകൾ, ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, വാഹനങ്ങൾ തുടങ്ങി 90 ശതമാനം ചോദ്യങ്ങൾക്കും അദ്ദേഹത്തിന്റെ മറുപടി നോ എന്നായിരുന്നു. ഒടുവിൽ വിശദീകരണം കേട്ട ശേഷം ഇയാളുടെ പത്രിക അപൂർണ്ണമാണെന്ന് കണ്ട് തള്ളി.
‘ഞാൻ ട്രിച്ചി ജില്ലയിലെ മമ്പാട്ടി സമീന്റെ അവകാശിയാണ്. തുംഗഭദ്ര മുതൽ കന്യാകുമാരി വരെ ഞങ്ങളുടെ ഭരണത്തിൻ കീഴിലായിരുന്നു. ഞാൻ 2011ൽ മത്സരിച്ച് 300 വോട്ടുകൾ വാങ്ങി”, പിന്നീട് വേലവേന്ദൻ പറഞ്ഞു.
നാമനിർദ്ദേശ പത്രികകൾ പരിഗണിച്ചപ്പോൾ കൃത്യമായ രേഖകൾ ഇല്ലാത്തതിനാലും അവ കൃത്യമായി പൂരിപ്പിക്കാത്തതിനാലും നാമനിർദേശ പത്രിക തള്ളുകയായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പത്രിക തള്ളിയതിന്റെ കാരണത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് ഓഫീസറോട് അൽപനേരം തർക്കിച്ചപ്പോൾ അദ്ദേഹം അസ്വസ്ഥനായി.
“ബിരുദധാരികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയാത്തവിധം ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്, ഇക്കാര്യത്തിൽ ഞാൻ കോടതിയെ സമീപിക്കാൻ പോകുകയാണ്,” എന്ന് അയാൾ അവകാശപ്പെട്ടു.
2011 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അദ്ദേഹം തന്റെ കമ്പ്യൂട്ടർ പ്രോഗ്രാം രാജ്യത്തുടനീളം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.താൻ എംസിഎ വരെ പഠിച്ചിട്ടുണ്ടെന്നും സർക്കാർ തന്റെ കമ്പ്യൂട്ടർ പദ്ധതി നടപ്പാക്കണം എന്നതിനാലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഈപദ്ധതി സർക്കാർ ഉടമസ്ഥതയിലാക്കാമെങ്കിൽ ഇതിലൂടെ 25 ലക്ഷം പേർക്ക് ജോലി നൽകാമെന്നും അദ്ദേഹം പറഞ്ഞു .
മത്സരരംഗത്തുള്ള തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്നൻ എഐഎഡിഎംകെയുടെ ഈറോഡ് ലോക്‌സഭാ സ്ഥാനാർഥി ആട്രാൾ അശോക് കുമാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 583.48 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.