ന്യൂഡൽഹി: അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്‌ന രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി മകൻ രാംനാഥ് താക്കൂർ. രാജ്ഭവനിലെത്തിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കുടുംബം നന്ദി അറിയിച്ചു. ബിഹാർ മന്ത്രി മഹേശ്വർ ഹസാരിയും പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.
“ഇത് നമ്മുടെ കുടുംബത്തിന് മാത്രമല്ല, മുഴുവൻ കുടുംബത്തിന്റെയും “ചരിത്ര നിമിഷമാണ്”. എത്രമാത്രം സന്തോഷം തോന്നുന്നുവെന്ന് വാക്കുകളിലൂടെ പറയാൻ കഴിയുന്നില്ല. ബിഹാറിന് ഇതൊരു ചരിത്ര നിമിഷമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു”- കുടുബാംഗങ്ങൾ പറഞ്ഞു.
LIVE: President Droupadi Murmu presents Bharat Ratna Awards at Rashtrapati Bhavan https://t.co/KDAJF6vvOK
— President of India (@rashtrapatibhvn) March 30, 2024
ജനുവരി 23-നാണ് കർപ്പൂരി താക്കൂറിന് ഭാരതരത്‌ന പുരസ്കാരം പ്രഖ്യാപിച്ചത്. എക്സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹ്യനീതിയുടെ പ്രതീകമായ ജനനായക് കർപ്പൂരി താക്കൂറിന് ഭാരതരത്‌ന നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇത് നൽകുന്നതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സമത്വം നിലനിർത്തുന്നതിനും വേണ്ടി അദ്ദേഹം നടത്തിയ സേവനത്തിനുള്ള അംഗീകാരമായാണ് കേന്ദ്ര സർക്കാർ ഭാരതരത്ന നൽകിയത്. രണ്ട് തവണ ബിഹാർ മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 26 മാസം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.