ന്യൂഡൽഹി: കരുവന്നൂരിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തവർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്നും ഇതിന് പിന്നിലെ നിയമസാധുത പരിശോധിക്കുകയാണന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരുമായി ആശയനവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി
ബാങ്കിൽ കൊള്ള നടത്തിയവരിൽ ഇടതുപക്ഷത്തെ ഉന്നതരായ നേതാക്കളുമുണ്ടെന്നാണ് മനസിലാക്കുന്നത്. സാധാരണക്കാരുടെ പണം തട്ടിയെടുത്തത് ഇവരാണെന്നും പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്വർണ്ണക്കള്ളക്കടത്ത് വിഷയം മുഖ്യമന്ത്രിയുടെ പടിവാതിൽക്കൽ വരെയെത്തി. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി.എൻ സരസുവിന് ഉറപ്പു നൽകിയിരുന്നു. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ വലിയ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്നും കരുവന്നൂരിലുണ്ടായ തട്ടിപ്പ് ഇത്തരത്തിലുള്ളതാണെന്നും സ്ഥാനാർത്ഥി പറഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉറപ്പുനൽകിയത്.