തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ജൂൺ നാലിന് തൃശൂരിന്റെ ഉയിർത്തെഴുന്നേൽപാകും സംഭവിക്കുകയെന്ന് സുരേഷ് ഗോപി. തൃശൂർ എടുക്കും, എടുത്തിരിക്കുമെന്നും തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്. തൃശൂർ വഴി കേരളത്തിന്റെ ഉയിർപ്പ് സംജാതമാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കാനും സുരേഷ് ഗോപി മറന്നില്ല. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശിയടിക്കുമെന്നും കപ്പൽ ആടിയുലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും സഹകരണ മേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.