ചെന്നൈ: ഇലക്ടറൽ ബോണ്ടുകൾ നടപ്പിലാക്കിയത് കാരണം ഓരോ പാർട്ടികൾക്കും ലഭിക്കുന്ന തുകയുടെ ഉറവിടം ഇന്ന് അറിയാൻ സാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തന്തി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിനിടയിലാണ് നരേന്ദ്രമോദിയുടെ പരാമർശം.
2014ന് മുൻപ് തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും എത്ര പണം ചെലവഴിച്ചുവെന്ന് ഏതെങ്കിലും ഏജൻസി വെളിപ്പെടുത്തുമായിരുന്നോ? ഇലക്ടറൽ ബോണ്ടുകൾക്ക് നന്ദി, ഇപ്പോൾ നമുക്ക് ഫണ്ടിംഗിന്റെ ഉറവിടം കണ്ടെത്താൻ കഴിയുന്നു. ഒരു പദ്ധതിയും പരിപൂർണമല്ലെന്നറിയാം. എന്നിരുന്നാലും അപൂർണതകൾ പരിഹരിക്കാൻ നമുക്ക് സാധിക്കും.- പ്രധാനമന്ത്രി മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പരസ്യമാക്കിയത് പാർട്ടിക്ക് ഏതെങ്കിലും രീതിയിൽ തിരിച്ചടിയുണ്ടാക്കുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനും നരേന്ദ്രമോദി മറുപടി നൽകി. ”എന്തെങ്കിലും തിരിച്ചടിയുണ്ടാകാൻ ഞാൻ എന്താണ് ചെയ്തത്? ഇന്ന് ഇലക്ട്രൽ ബോണ്ടുകളുടെ പേരിൽ കോലാഹലമുണ്ടാക്കുന്നവർ ഭാവിയിൽ അതിന്‌റെ പേരിൽ തന്നെ ഖേദിക്കേണ്ടി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2014ന് മുമ്പ് തെരഞ്ഞെടുപ്പിൽ ഒഴുകിയ പണത്തിന്റെ ഉറവിടം ആർക്കെങ്കിലും കണ്ടെത്താൻ കഴിയുമായിരുന്നോ? ഇലക്ടറൽ ബോണ്ടുകൾ ബിജെപി കൊണ്ടുവന്നു, അതിനാൽ ആരാണ്, ആർക്കാണ്, എത്രയൊക്കെയാണ് പണം നൽകിയതെന്ന് ഇന്ന് നിങ്ങൾക്കറിയാം”- പ്രധാനമന്ത്രി പറഞ്ഞു.
രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങൾ സുതാര്യമാക്കുന്നതിന് 2017ലാണ് ഇലക്ടറൽ ബോണ്ട് പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15ന് പദ്ധതിയിൽ സുപ്രീംകോടതി ഇടപെടുകയും ഫണ്ടിംഗ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായി.
രാജ്യത്തെ മുൻനിര കോർപ്പറേറ്റുകളിൽ നിന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും കോടികൾ ഫണ്ട് ലഭിച്ചതായി കണക്കുകളിൽ വ്യക്തമായിരുന്നു. ഇലക്ടറൽ ബോണ്ടുകളുടെ 84% ബിജെപിക്കായിരുന്നു ലഭിച്ചത്. നല്ല ടിആർപി റേറ്റിംഗുള്ള ചാനലിന് മികച്ച നിരക്കിൽ പരസ്യം ലഭിക്കുമെന്നായിരുന്നു ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടി.
ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചവരിൽ രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസാണ്. ടിഎംസിക്ക് 16.2 കോടി രൂപ (9%) ഫണ്ട് ലഭിച്ചു. 5 കോടി രൂപ സ്വീകരിച്ച ഭാരത് രാഷ്‌ട്ര സമിതിയാണ് മൂന്നാമത്.