ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറലായി സദാനന്ദ് വസന്ത് ഐപിഎസ് ചുമതലയേറ്റു. ഇന്നലെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സദാനന്ദ് വസന്തിനെ ഡയറക്ടർ ജനറലായി നിയമിച്ച് ഉത്തരവിറക്കിയത്.
മഹാരാഷ്‌ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് വസന്ത് ദത്തെ, ദിനകർ ഗുപ്തയുടെ പിൻഗാമിയായിട്ടാണ് എൻഐഎയുടെ തലപ്പത്ത് എത്തുന്നത്. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്നു. എൻഐഎ നേതൃസ്ഥാനത്ത് 2026 ഡിസംബർ 31 വരെയായിരിക്കും സദാനന്ദ് വസന്തിന്റെ കാലാവധി.
മഹാരാഷ്‌ട്ര എടിഎസിൽ പ്രവർത്തിക്കവേ പല കുപ്രസിദ്ധ കുറ്റവാളികളെയും അദ്ദേഹം നിയമത്തിന് മുൻപിലെത്തിച്ചിരുന്നു. ചാരവൃത്തി നടത്തിയതിന് പൂനെയിലെ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറെ അറസ്റ്റ് ചെയ്തതുൾപ്പെടെ നിർണായകമായ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തി.
സിബിഐ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായും സിആർപിഎഫ് ഇൻസ്‌പെക്ടർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് കമ്മീഷണറായും സദാനന്ദ് വസന്ത് ദത്തെ പ്രവർത്തിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലെ അനുഭവസമ്പത്തും, ട്രാക്ക് റെക്കോർഡും വിലയിരുത്തിയാണ് എൻഐഎയുടെ മേധാവി എന്ന പുതിയ റോളിലേക്ക് സദാനന്ദ് വസന്തിനെ നിയോഗിക്കാൻ തീരുമാനിച്ചത്.















